ഇടുക്കിയിൽ ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ച സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന

ലിഫ്റ്റ് അപകടത്തിൽ ഇടുക്കി കട്ടപ്പനയിലെ വ്യാപാരി മരിച്ച സംഭവത്തിൽ പരിശോധനയുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്. പ്രാഥമിക പരിശോധനയിൽ നിശ്ചലമായ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവാണ് അപകടകാരണമെന്ന് കണ്ടെത്തി. കഴിഞ്ഞ 28നാണ് കട്ടപ്പന പവിത്ര ഗോൾഡ് ഉടമ സണ്ണി ഫ്രാൻസിസ് അപകടത്തിൽ മരിച്ചത്.
സ്വന്തം വ്യാപാരസ്ഥാപനത്തിലെ നാലാം നിലയിൽ നിന്ന് സണ്ണി ഫ്രാൻസിസ് താഴേക്ക് ഇറങ്ങുമ്പോഴാണ് ലിഫ്റ്റ് തകരാറിലായത്. സഹായത്തിനായി ലിഫ്റ്റ് കമ്പനിയുടെ പരിശീലനം ലഭിച്ച സണ്ണിയുടെ തന്നെ സ്ഥാപനത്തിലെ ജീവനക്കാരനെ ബന്ധപ്പെട്ടു. കമ്പനി ടെക്നീഷ്യനെ വീഡിയോ കോൾ വിളിച്ച് ഇയാൾ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ അപാകതയാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതിവേഗം ലിഫ്റ്റ് മുകളിലേക്ക് കുതിച്ച് ഇടിച്ചു നിൽക്കുകയായിരുന്നു. തലക്കും സുഷുമ്നാ നാഡിക്കും ഏറ്റ ഗുരുതര പരിക്കാണ് സണ്ണിയുടെ മരണത്തിന് കാരണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനു പുറമെ ലിഫ്റ്റ് കമ്പനിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട് അടുത്ത ദിവസം സർക്കാരിന് കൈമാറും. കട്ടപ്പന പൊലീസും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
Story Highlights : Electrical Inspectorate inspects incident in which businessman died after getting stuck in lift in Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here