അന്‍വര്‍ സാമാന്യ മര്യാദ ലംഘിച്ചു, അത് അടഞ്ഞ അധ്യായം, ബാധിക്കുക എല്‍ഡിഎഫിന്റെ വോട്ടുകളെ: അടൂര്‍ പ്രകാശ്

പി വി അന്‍വര്‍ നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഒരു തരത്തിലും യുഡിഎഫിനെ ബാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് സാമാന്യ മര്യാദ ലംഘിക്കുന്ന വാക്കുകള്‍ ആണെന്നും ഇപ്പോള്‍ യുഡിഎഫിനെ സംബന്ധിച്ച് അന്‍വര്‍ അടഞ്ഞ അധ്യായമായി മാറിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍പ് മത്സരിച്ച അന്‍വര്‍ ഇപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അത് ബാധിക്കുക എല്‍ഡിഎഫിനെ ആയിരിക്കും. വോട്ടര്‍പട്ടികയില്‍ പേരുള്ള ആര്‍ക്കും മത്സരിക്കാമല്ലോ എന്നും അന്‍വര്‍ മത്സരിക്കട്ടേയെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. ( adoor prakash slams pv anvar nilambur byelection)
നിലമ്പൂരില്‍ ജനങ്ങളും പ്രവര്‍ത്തകരും ആവേശത്തിലാണെന്നും യുഡിഎഫ് വിജയിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ മുസ്ലീം ലീഗിനും അഭിപ്രായ ഭിന്നതയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. വി ഡി സതീശനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കില്ല. യുഡിഎഫില്‍ എല്ലാ നേതാക്കളും ഒരുമിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. അന്‍വറിനെ മത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യുഡിഎഫ് ചര്‍ച്ച നടത്തില്ല. രാഹുല്‍ യുഡിഎഫ് നേതാക്കളോട് ആലോചിക്കാതെ അന്‍വറിനെ കാണാന്‍ പോയത് ശരിയായില്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
ആര്യാടന്‍ മുഹമ്മദ് വഞ്ചന നടത്തിയ നേതാവെന്ന സിപിഐഎം നേതാവ് എംവി ജയരാജന്റെ പ്രസ്താവനയോടും അടൂര്‍ പ്രകാശ് പ്രതികരിച്ചു. മണ്‍മറഞ്ഞുപോയ നേതാക്കളെക്കുറിച്ച് പൊതുപ്രവര്‍ത്തകര്‍ മര്യാദകെട്ട വര്‍ത്തമാനങ്ങള്‍ പറയാറില്ലെന്ന് അടൂര്‍ പ്രകാശ് ആഞ്ഞടിച്ചു. ഇങ്ങനെ സംസാരിക്കുന്നതാകാം ജയരാജന്റെ മര്യാദ. ജയരാജന്‍ ആ സംസ്‌കാരത്തില്‍ തന്നെ നില്‍ക്കട്ടേയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ബിജെപി-സിപിഐഎം ബാന്ധവത്തിന്റെ ഫലമായാണ് പിണറായി വിജയന് തുടര്‍ ഭരണം ലഭിച്ചതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. അതിനാല്‍ തന്നെ നിലമ്പൂരിലും ബിജെപി സിപിഐഎമ്മിനെ സഹായിക്കാനേ ശ്രമിക്കൂ. തത്ക്കാലം കൂടുതലൊന്നും പറയുന്നില്ല. യുഡിഎഫില്‍ നിന്ന് ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിക്ക് കൊടുത്തു എന്നാണ് അവര്‍ പറയുന്നത്. ഇതിന് പിന്നാലെ നടക്കാന്‍ തങ്ങളില്ലെന്നും തങ്ങള്‍ക്ക് വേറെ കുറേ ജോലികളുണ്ടെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
Story Highlights : adoor prakash slams pv anvar nilambur byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here