‘നവകേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി, തെളിവ് കയ്യിലുണ്ട്’: പി വി അന്‍വര്‍

എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കെതിരെ തെളിവുകള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി പി വി അന്‍വര്‍. നവകേരള സദസിന്റെ പേരില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസും സ്റ്റാഫും കരാറുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് അന്‍വറിന്റെ ഗുരുതര ആരോപണം. ഇതിന്റെ തെളിവുകള്‍ പുറത്തു വിട്ടാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും പിവി അന്‍വര്‍ പറഞ്ഞു. (pv anvar serious allegation against minister pa muhammed riyas)
തനിക്കെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസും, ആര്യാടന്‍ ഷൗകത്തും വ്യക്തി ഹത്യ നടത്തുകയാണെന്നാണ് അന്‍വറിന്റെ ആരോപണം. പരിധിവിട്ടാല്‍ ഇവര്‍ക്കെതിരായ പല തെളിവുകളും പുറത്ത് വിടും. പിഎ മുഹമ്മദ് റിയാസ് നവകേരള സദസ്സിന്റെ പേരില്‍ കരാറുകാരെ ഭീഷണിപ്പെടുത്തി പണം പിരിച്ചതിന്റെ തെളിവുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്‍വര്‍ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ചു. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിലാണ് പുതിയ മുന്നണി രൂപീകരിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി. നിരവധി ചെറുകിട സംഘടനകളുടെ ആവശ്യമായിരുന്നു ഒരു മുന്നണി രൂപീകരിക്കുകയെന്നത്. അവരുടെ താത്പര്യപ്രകാരമാണ് ഒരു മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനമുണ്ടായത്. നിലമ്പൂരില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടേതായിരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു.
ആദ്യം പാര്‍ട്ടി ചിഹ്നം അത് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു. വിഡി സതീശന്റെ മനസിലും ശരീരത്തിലും അഹങ്കാരമാണ്. അദേഹം മുഖ്യമന്ത്രിയാകുമ്പോള്‍ കൈപൊന്തിക്കാനുള്ള ആളുകള്‍ക്ക് മാത്രമാകും കേരളത്തില്‍ സീറ്റ് ലഭിക്കുകയെന്ന് പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിഡി സതീശന്‍ ഇന്നെടുത്തുകൊണ്ടിരിക്കുന്ന നിലപാട് 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് അന്‍വര്‍ പറഞ്ഞു.
Story Highlights : pv anvar serious allegation against minister pa muhammed riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here