‘നിങ്ങള്‍ കമല്‍ഹാസനോ ആരോ ആയിക്കോട്ടെ, ജനങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ അവകാശമില്ല’; രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി

കന്നഡ ഭാഷയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ നടന്‍ കമല്‍ഹാസനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്താനുള്ളതല്ലെന്ന് കോടതി വിമര്‍ശിച്ചു. കന്നഡ ഭാഷാ വിവാദത്തില്‍ കമല്‍ഹാസന്‍ ഇരയല്ലെന്നും ഇത് അദ്ദേഹം തന്നെ ക്ഷണിച്ചുവരുത്തിയതാണെന്നും കോടതി പറഞ്ഞു. നിങ്ങള്‍ കമല്‍ഹാസനോ ആരോ ആയിക്കോട്ടെ ജനങ്ങളുടെ വികാരങ്ങളില്‍ തൊട്ടുകളിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. (Karnataka High Court Tells kamal hassan To Apologize For Remarks about Kannada)
തഗ് ലൈഫ് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ തമിഴ്ഭാഷയില്‍ നിന്നാണ് കന്നഡ രൂപം കൊണ്ടതെന്ന് കമല്‍ഹാസന്‍ പറഞ്ഞതാണ് ഏറെ വിവാദമായത്. തഗ് ലൈഫ് സിനിമ കര്‍ണാടകയില്‍ നിരോധിക്കാനുള്ള നീക്കത്തിനെതിരെയാണ് കമല്‍ ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചത്. കമല്‍ഹാസന്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമായിരുന്നുവെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. ഭാഷകളുടെ ചരിത്രത്തെക്കുറിച്ച് ഇത്തരമൊരു അഭിപ്രായം പറയാന്‍ കമല്‍ഹാസന്‍ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോ എന്നും എന്ത് അടിസ്ഥാനത്തിലാണ് ഇതെല്ലാം പറയുന്നതെന്നും കോടതി ചോദിച്ചു. കമല്‍ഹാസനെപ്പോലെ അറിയപ്പെടുന്ന ഒരാള്‍ ജനവികാരം മാനിക്കാതെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.
എന്നാല്‍ സിനിമ നിരവധി കലാകാരന്മാര്‍ ചേര്‍ന്ന് രൂപം നല്‍കുന്ന കലാസൃഷ്ടിയാണെന്നും മണിരത്‌നവും കമല്‍ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങളും മാനിക്കണമെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. ഈ കേസ് കോടതി ഉടന്‍ വീണ്ടും പരിഗണിക്കും. വിവാദം താരം സ്വയം വരുത്തിവച്ചതാണെന്നും എന്നിട്ടിപ്പോള്‍ നിങ്ങള്‍ പൊലീസ് പിന്തുണ തേടുകയാണെന്നും കോടതി പറഞ്ഞു. ഭാഷ എന്നത് ആ ഭാഷ സംസാരിക്കുന്ന ജനതയുടെ വികാരമാണെന്ന് മനസിലാക്കണമെന്നും കോടതി കമല്‍ഹാസനെ ഓര്‍മിപ്പിച്ചു.
Story Highlights : Karnataka High Court Tells kamal hassan To Apologize For Remarks about Kannada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here