പച്ചക്കറി മുതൽ ചിപ്‌സ് വരെ, പൂക്കളമിടാനുള്ള പൂക്കളും ലഭ്യമാക്കും; ഓണത്തിന് ചരിത്രം സൃഷ്ടിക്കാൻ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ്

ഓണത്തിന് ചരിത്രം സൃഷ്ടിക്കാൻ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ്. പച്ചക്കറി മുതൽ ചിപ്സും ശർക്കര വരട്ടിയും ഉൾപ്പെടെ ഓണ സദ്യയ്ക്കാവശ്യമായ വിഭവങ്ങളെല്ലാം കുടുംബശ്രീ ഇത്തവണയും മലയാളികൾക്ക് ലഭ്യമാക്കും. പൂക്കളമിടാനുള്ള പൂക്കളും കുടുംബശ്രീ ഉത്പാദിപ്പിക്കും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പങ്കുവച്ചത്.
25680 ഏക്കർ പച്ചക്കറി കൃഷിക്കാണ് ഇന്ന് തുടക്കം കുറിച്ചത്. കഴിഞ്ഞ വർഷം ഇത് 6882 ഏക്കർ മാത്രമായിരുന്നു. അതിന്റെ നാലിരട്ടി വരും ഇത്തവണത്തേത്. കഴിഞ്ഞ വർഷം കുടുംബശ്രീയുടെ വനിതാ കർഷകർക്ക് ഓണക്കാലത്ത് ലഭിച്ചത് 7.8 കോടിയുടെ വിറ്റുവരവായിരുന്നിരുന്നു.
കൃഷിക്കായി അത്യുത്പാദന ശേഷിയുള്ള സങ്കര ഇനം പച്ചക്കറി തൈകൾ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്സറി വഴിയാണ് തയ്യാറാക്കിയത്. പയർ, വെണ്ട, തക്കാളി, മുളക്, പാവൽ, പടവലം, മത്തൻ, വഴുതന, ചുരക്ക, കുമ്പളം തുടങ്ങി എല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നു.
പച്ചക്കറി തൈകൾ തയ്യാറാക്കുന്നതിന് ഓരോ സിഡിഎസിലും സംഘകൃഷി ഗ്രൂപ്പുകൾക്ക് 25,000 രൂപ റിവോൾവിംഗ് ഫണ്ട് നൽകിയിട്ടുണ്ട്. കുടുംബശ്രീയുടെ ഓണക്കനിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടുകാൽ സിഡിഎസിൽ നിർവഹിച്ചു. ഓണത്തോട് അനുബന്ധിച്ച് എല്ലാ പ്രദേശത്തും വിപുലമായ ജനകീയ വിളവെടുപ്പ് ഉത്സവങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പമെന്നും മന്ത്രി കുറിച്ചു.
Story Highlights : m b rajesh about kudumbasree onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here