ആർസിബി പരിപാടി നടത്തിയത് നിർദേശം തള്ളി; പൊലീസിന് വീഴ്ചയില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ട്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടനേട്ട ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
ഒരു വേദിയിലേക്ക് മാത്രമായി പരിപാടി ചുരുക്കണമെന്ന നിർദേശം തള്ളിയാണ് പരിപാടി നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധ്യമായത് എല്ലാം ചെയ്തു. പെട്ടെന്ന് ആൾക്കൂട്ടം ഉണ്ടായി. നിയന്ത്രിക്കാൻ കഴിയാത്ത തരത്തിൽ തിരക്കുണ്ടായെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫൈനൽ പുലർച്ചെ തെരുവിൽ ഇറങ്ങിയ ആരാധകരെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ക്ഷീണിതരാണെന്നും സർക്കാരിനെ അറിയിച്ചു. വിപുലമായ സുരക്ഷ ക്രമീകരണത്തിന് സമയം ഇല്ലെന്ന് സർക്കാരിനെ അറിയിച്ചിരുന്നെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത് കൂടുതൽ പേർ സ്റ്റേഡിയത്തിൽ എത്താൻ കാരണമായി. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഏഴാം നന്പർ ഗേറ്റിലാണ് ദുരന്തമുണ്ടായത്.
സർക്കാരിന് എതിരെ ബിജെപി രംഗത്തെത്തി. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മൂന്ന് ലക്ഷത്തോളം പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തിയതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചത്. 35,000 ആണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി എന്നിരിക്കെയാണ് ഇത്രയും പേർ ഇരച്ചെത്തിയത്. താരങ്ങൾ വരുന്നത് കാണാൻ കഴിയുന്ന ഗേറ്റാണ് നമ്പർ 7. ഇവിടെയാണ് തിക്കും തിരക്കും ഉണ്ടായത്.
ജനസാഗരത്തെ നിയന്ത്രിക്കാൻ 5,000 പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നത്. സംഭവത്തിൽ 47 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights : Police report on Bengaluru RCB Event stampede
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here