വിട പറഞ്ഞത് രാഷ്ട്രീയത്തിലെ സൗമ്യമുഖം; തെന്നല ബാലകൃഷ്ണപിള്ള സമാനതകളില്ലാത്ത പൊതുപ്രവര്‍ത്തകന്‍

ഒരു രാഷ്ട്രീയ നേതാവിന് ഇത്രയൊക്കെ വിനയം ആവശ്യമുണ്ടോ എന്നു തോന്നിപ്പോകുന്നത് കെപിസിസി മുന്‍ അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ളയെ കാണുമ്പോഴായിരുന്നു. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പരക്കംപായുന്ന നേതാക്കളില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു തെന്നല. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കൃത്യതയോടെ ചെയ്തു തീര്‍ക്കുകയെന്നതായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന പൊതു പ്രവര്‍ത്തകന്റെ രീതി. കെപിസിസി അധ്യക്ഷപദവിയില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ ഒഴിവാക്കപ്പെട്ടപ്പോഴും അനിഷ്ടമൊന്നും പ്രകടിപ്പിക്കാതെ വിനീതവിധേയനായി നേതൃത്വത്തോട് നന്ദിപറഞ്ഞുകൊണ്ട് സ്ഥാനമൊഴിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാള്‍.
രണ്ടുതവണ എംഎല്‍എയും മൂന്നുതവണ രാജ്യസഭാംഗവുമായിരുന്നു. രണ്ടുതവണ കെപിസിസി അധ്യക്ഷനായി. തൂവെള്ള ഖദര്‍ ധരിച്ചാണ് തെന്നല പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. വസ്ത്രംപോലെ തന്നെ തെളിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ മനസും എന്ന് രാഷ്ട്രീയ എതിരാളികള്‍പോലും സമ്മതിക്കും. ആരോടും പരിഭവമില്ലാതെയാണ് തെന്നല എന്നും ജീവിച്ചത്. നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച് ഒരിക്കലും വിലപിച്ചില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയായപ്പോഴും തെന്നല ആരെയും കുറ്റപ്പെടുത്തിയില്ല. സ്വന്തം തട്ടകത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ആരുടെയും കുതികാല്‍വെട്ടാനോ ആരെയും കുഴിയില്‍ വീഴ്ത്താനോ ശ്രമിക്കാതിരുന്ന വ്യക്തിത്വമായിരുന്നു തെന്നലയുടേത്.
കോണ്‍ഗ്രസ് ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായത്. 2001ലെ നിര്‍ണായകമായ തിരഞ്ഞെടുപ്പ് നേരിടാനുള്ള നിയോഗം കെപിസിസി അധ്യക്ഷനെന്ന നിലയില്‍ തെന്നലയ്ക്കായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം ശക്തമായിരുന്ന കാലം. കരുത്തന്മാരായ കെ കരുണാകരനും എകെ ആന്റണിയും നേരിട്ട് ഏറ്റുമുട്ടാന്‍ തയ്യാറായി നില്‍ക്കുന്നു. ആ തിരഞ്ഞെടുപ്പില്‍ പരസ്പരം പോരടിച്ചിരുന്നവരെ ഒരുമിച്ച് കൊണ്ടുപോവുകയെന്നതായിരുന്നു തെന്നലയുടെ ദൗത്യം. കേരളത്തില്‍ തെക്കേയറ്റം മുതല്‍ വടക്കേയറ്റംവരെ ഓടി നടന്നാണ് തെന്നല ബാലകൃഷ്ണപിള്ള അക്കാലത്ത് കോണ്‍ഗ്രസില്‍ ഐക്യം ഉണ്ടാക്കിയത്. 99 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു.
കഴക്കൂട്ടത്ത് കോണ്‍ഗ്രസ് വിമതനായ എം എ വാഹിദിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തപ്പോള്‍ 100 സീറ്റുകളിലേക്ക് യുഡിഎഫ് എത്തി. കോണ്‍ഗ്രസിന് തനിച്ച് 62 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞത് തെന്നല ബാലകൃഷ്ണപിള്ളക്ക് അഭിമാനകരമായ നേട്ടമായി. തെന്നലയുടെ ചെരിപ്പ് തേഞ്ഞുനേടിയ വിജയം എന്നാണ് മാധ്യമങ്ങള്‍പോലും അതിനെ വിശേഷിപ്പിച്ചത്. തേഞ്ഞ ചെരിപ്പുമാറ്റി പുതിയൊരെണ്ണം വാങ്ങാനായി തിരുവനന്തപുരത്ത് ഒരു ചെരുപ്പുകടയില്‍ നില്‍ക്കുമ്പോഴാണ് കെപിസിസി അധ്യക്ഷസ്ഥാനം നഷ്ടപ്പെട്ടെന്ന വിവരം അദേഹം അറിഞ്ഞത്. സെഞ്ച്വറി തികച്ച നായകന്റെ സീറ്റുപോയെന്നത് മറ്റൊരു ചരിത്രം.
എ കെ ആന്റണിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ പകരം കെ മുരളീധരനെ കെപിസിസി അധ്യക്ഷനാകാന്‍ ധാരണയുണ്ടായി. ഇതോടെയാണ് തെന്നലയ്ക്ക് കസേര നഷ്ടമായത്. ഒരു പുഞ്ചിരിയോടെ, നോട്ടത്തില്‍പോലും യാതൊരു എതിര്‍പ്പും കൂടാതെ തെന്നല തന്റെ കസേര കെ മുരളീധരനായി ഒഴിഞ്ഞുകൊടുത്തു. രണ്ട് തവണ നിയമസഭാംഗമായെങ്കിലും മന്ത്രിയായില്ല. ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായപ്പോഴും തെന്നല ഒരു പ്രതിഷേധവും രേഖപ്പെടുത്തിയില്ല.
ധനാഢ്യരായിരുന്നു മാതാപിതാക്കള്‍. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുണ്ടായ സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സ്വത്തുക്കള്‍ ഏറേയും വിറ്റു. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴും മാതൃകാ നേതാവായാണ് തെന്നല ഈ ലോകത്തുനിന്ന് മടങ്ങുന്നത്. തെന്നലയ്ക്കു പകരം തെന്നലമാത്രം.
Story Highlights : thennala balakrishnapillai obit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here