‘ഇപ്പോള്‍ എല്ലാം ഒകെയാണ്, തട്ടിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കും’; കുറിപ്പുമായി അഹാന കൃഷ്ണ

സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരിച്ച് അഹാന കൃഷ്ണ.
സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതോടെ ഒത്തുതീർപ്പിനായി ജീവനക്കാരാണ് തങ്ങളെ കാണാൻ വന്നതെന്നും, ഒടുവിൽ രക്ഷപ്പെടാനായി വ്യാജ പരാതി നൽകിയതാണെന്നും അഹാന പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചത്.
അഹാനയുടെ കുറിപ്പ്
”നാലുവർഷം മുൻപ് സഹോദരി ദിയ കൃഷ്ണ ആരംഭിച്ച ‘ഓ ബെ ഓസി’ എന്ന ബിസിനസ് സംരംഭം വിജയകരമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കടയിലെ മൂന്ന് ജീവനക്കാർ സ്ഥാപനത്തിലെ ക്യൂആർ കോഡ് മാറ്റി, സ്വന്തം ക്യൂആർ കോഡ് സ്ഥാപിച്ച് പണം തട്ടുകയായിരുന്നു. ദിയയുടെ അറിവില്ലാതെ കടയിലെ ആഭരണങ്ങൾ റീസെല്ലിംഗും ചെയ്തിരുന്നു. ഗർഭിണിയായതിനു ശേഷമുള്ള അനാരോഗ്യത്തെ തുടർന്ന് ദിയ കടയിലേക്ക് പോകാറില്ലായിരുന്നു. ഈ മൂന്ന് ജീവനക്കാരെ പൂർണമായി വിശ്വസിച്ചായിരുന്നു സ്ഥാപനം മുന്നോട്ട് പോയത്. മേയ് 29 നാണ് ഞങ്ങൾ കാര്യങ്ങൾ അറിയുന്നത്. തുടർന്ന് മേയ് 30 ന് മൂന്ന് പേരും കുടുംബത്തോടൊപ്പം വന്ന് കാണുകയും, കുറ്റം സമ്മതിക്കുകയും, തട്ടിയ പണം തിരികെ നൽകുമെന്ന് അറിയിക്കുകയും ചെയ്തു. ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തിൽ ഏകദേശം 70 ലക്ഷം രൂപയായിരുന്നു തട്ടിയ തുക എന്നും അഹാന വ്യക്തമാക്കി.
മൂന്ന് നാല് ദിവസത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിനെതിരെ പരാതി നൽകാനുള്ള ഒരു മോശം ആലോചന ആരോ അവർക്കു നൽകിയതായിരിക്കും. കുറ്റം സമ്മതിക്കാനായി ഞങ്ങൾ അവരെ തട്ടിക്കൊണ്ടുപോയതും ശാരീരികമായി ഉപദ്രവിച്ചതും ഭീഷണിപ്പെടുത്തിയതുമായാണ് പരാതിയുടെ ഉള്ളടക്കം. ഒത്തുതീർപ്പിനായി അവർ ഞങ്ങളെ കണ്ടതാണു സത്യത്തിൽ സംഭവിച്ചത്. വളരെ മാന്യമായ രീതിയിലായിരുന്നു ഞങ്ങളുടെ പ്രതികരണം. ജൂൺ 2 നാണ് അവർ വ്യാജ പരാതി നൽകിയത്. ഇന്ന് രാവിലെ അവർ എന്റെ കുടുംബത്തിനെതിരായ കെട്ടിച്ചമച്ച കേസിന്റെ വിവരങ്ങൾ പുറത്തുവിട്ടു; ഇതിലൂടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. അവര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് അവരെ തുറന്നുകാട്ടുകയെന്നത് മാത്രമാണ് മുന്നിലുണ്ടായിരുന്ന വഴി. അതാണ് സംഭവിച്ചത്. ഇപ്പോൾ കാര്യങ്ങൾ സമാധാനത്തിലാണ്. ഈ മൂന്ന് തട്ടിപ്പുകാരും അവരെ ഇതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും ഞങ്ങൾ നിയമപരമായി മുന്നോട്ട് പോകും,” അഹാന കുറിച്ചു.
ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി പണം തട്ടിയെന്ന് ആരോപിച്ചാണ് ദിയ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ ദിയ പൊലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെ തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാരോപിച്ച് ജീവനക്കാര്‍ നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ നല്‍കിയ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.
Story Highlights : Ahana Krishna exposes staff fraud at sister Diya’s business
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here