‘പണം നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി’; കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ആരോപണം കടുപ്പിച്ച് പരാതിക്കാർ

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനും കുടുംബത്തിനും എതിരായ ആരോപണം കൂടുതൽ കടുപ്പിച്ച് പരാതിക്കാർ. വസ്ത്രം പിടിച്ചു വലിക്കുകയും പണം നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതുമായാണ് ആരോപണം. ജീവനക്കാർ നൽകിയ പരാതിയിലെ എഫ്ഐആറിലും സമാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
കൃഷ്ണകുമാർ, മകൾ ദിയ കൃഷ്ണ, ഭാര്യ സിന്ധു കൃഷ്ണകുമാർ തുടങ്ങി ആറ് പ്രതികളാണ് കേസിലുള്ളത്. കേസിൽ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എന്നാൽ പരാതിക്കാരുടെ തട്ടിപ്പിന് പിന്നിൽ വലിയ സംഘമുണ്ടോ എന്ന് സംശയമുണ്ടെന്നാണ് ജി കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റേയും ആരോപണം. സമഗ്രമായ അന്വേഷണത്തിനു ശേഷം കേസിൽ തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം.
Read Also: ‘ഇപ്പോള്‍ എല്ലാം ഒകെയാണ്, തട്ടിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കും’; കുറിപ്പുമായി അഹാന കൃഷ്ണ
പരാതി നൽകിയ ഇരു വിഭാഗത്തിന്റെയും ബാങ്ക് അക്കൗണ്ടുകൾ, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. മ്യുസിയം എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സാമ്പത്തിക തിരിമറി നടന്നെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ മൂന്ന് വനിതാ ജീവനക്കാരുടെ ആരോപണങ്ങളെല്ലാം കൃഷ്ണകുമാറും കുടുംബവും ഇന്നും നിഷേധിച്ചു. ജാതീയമായി അപമാനിച്ചെന്ന ആരോപണം മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടെന്ന് പ്രതികരണം.
Story Highlights : Complainants intensify allegations against G Krishnakumar and his family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here