വെമ്പായത്തെ 16 വയസുകാരന്റെ മരണം: റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ട്വന്റിഫോര്‍ സംഘത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റം

വെമ്പായത്ത് നിന്ന് കാണാതായ 16 വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ട്വന്റിഫോര്‍ വാര്‍ത്താസംഘത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണം തേടിയില്ലെന്ന് പറഞ്ഞ് ക്യാമറമാന്‍ രഞ്ജിത്ത് ഫ്രാന്‍സിസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്വന്റിഫോറിന്റെ ക്യാമറ അടിച്ച് തകര്‍ക്കുകയും വാര്‍ത്താ സംഘത്തെ അസഭ്യം പറയുകയും ചെയ്തു. (local congress leaders attacked 24 news team vembayam)
ഡിസിസി ജനറല്‍ സെക്രട്ടറി അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. കുട്ടിയുടെ വീട്ടുകാരുടെ പ്രതികരണം തേടിയാണ് ട്വന്റിഫോര്‍ വാര്‍ത്താ സംഘം വെമ്പായത്തെ അഭിജിത്തിന്റെ വീട്ടിലെത്തിയത്. എന്നാല്‍ കുട്ടിയുടെ വീട്ടുകാരുടെ പ്രതികരണം തേടുന്നത് പോലും തടസപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. ഏകപക്ഷീയമായി വാര്‍ത്ത കൊടുക്കരുതെന്നും തങ്ങളെ സംസാരിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹളം വച്ചത്. കുട്ടിയുടെ പിതാവിനോട് സംസാരിച്ചിട്ട് ബൈറ്റെടുക്കാമെന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. തുടര്‍ന്ന് വാര്‍ത്താ സംഘത്തെ അസഭ്യം പറയുകയും വാഹനം ഉള്‍പ്പെടെ തടഞ്ഞുവയ്ക്കുകയും ക്യാമറാമാനെ വളഞ്ഞിട്ട് അക്രമിക്കുകയും ചെയ്തു.
മാര്‍ച്ച് മൂന്നിന് വെമ്പായത്ത് നിന്ന് കാണാതായ അഭിജത്ത് ട്രെയിന്‍ തട്ടി മരണപ്പെട്ടുവെന്ന് സുഹൃത്തിന്റെ മൊഴിയിലൂടെ സ്ഥിരീകരണം ലഭിച്ച പശ്ചാത്തലത്തിലാണ് ട്വന്റിഫോര്‍ സംഘം അഭിജിത്തിന്റെ വീട്ടിലെത്തിയത്. സംഭവത്തില്‍ പൊലീസ് അനാസ്ഥയുണ്ടെന്നും ദുരൂഹതയുണ്ടെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. മകന് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും തങ്ങളെ അറിയിക്കാതെ പൊലീസ് മൃതദേഹം സംസ്‌കരിച്ചത് എന്തിനെന്ന് വ്യക്തമാകണമെന്നും അഭിജിത്തിന്റെ പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. അഭിജിത്തിനെ സുഹൃത്തുക്കളാണ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നും പിതാവ് പറഞ്ഞു. മുന്‍പ് ഈ സുഹൃത്തുക്കളോട് താന്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ കൃത്യമായ മറുപടി തന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : local congress leaders attacked 24 news team vembayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here