‘ദുരന്ത ബാധിതർ അനാഥത്വത്തിൽ; പുനരധിവാസ പ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടാകുന്നു’; സണ്ണി ജോസഫ്

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർ അനാഥത്വത്തിലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് വലിയ കാലതാമസമുണ്ടാകുന്നു. സർക്കാർ അവകാശപ്പെടുന്നതും ദുരന്ത ബാധിതർ അനുഭവിക്കുന്നതും രണ്ടും രണ്ടാണ്. രാഷ്ട്രീയ പാർട്ടികളുടെ സഹായങ്ങൾ ഏകോപിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് സണ്ണി ജോസഫ് പറയുന്നു.
സർക്കാർ സഹകരണമില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് ഉൾപ്പടെ വാഗ്ദാനം ചെയ്ത വീട് നിർമാണം വൈകിയതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. സ്വന്തം നിലയിൽ ഭൂമി കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ് തികയുകയാണ്.
Read Also: ഇരുട്ടി വെളുത്തപ്പോൾ കുത്തിയൊലിച്ചെത്തിയ മഹാ ദുരന്തം; വിങ്ങലിന്റെ ‘ഹൃദയഭൂമി’യായി പുത്തുമല
പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജുലൈ 29ന് കിടന്നുറങ്ങിയ നൂറുകണക്കിനാളുകൾ ഇരുട്ടിവെളുക്കുമ്പോഴേക്കും ഇല്ലാതായി. വയനാട്ടിൽ രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് ജുലൈ 29ന് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ജുലൈ 30ന് പുലർച്ചെ 1.40നാണ് ഉരുൾപൊട്ടലുണ്ടായത്. തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങൾ ഒലിച്ചുപോയി.
400ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത്. തിരിച്ചറിഞ്ഞതും അല്ലാത്തതുമായി 190പേരുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ 298 പേരുടെ മരണമാണ് ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിച്ചത്. 128 പേർക്ക് പരുക്കേറ്റു. 435 വീടുകൾ തകർന്നു.
Story Highlights : Sunny Joseph says Mundakai-Chooralmala Rehabilitation activities are delayed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here