‘രാഷ്ട്രീയവൽക്കരിക്കേണ്ട വിഷയമല്ല; ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകുമോ എന്ന നിലയിൽ നീക്കങ്ങൾ നടന്നു’; എം സ്വരാജ്

നിലമ്പൂർ വെള്ളക്കെട്ടയിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് രാഷ്ട്രീയവൽക്കരിക്കേണ്ട വിഷയമല്ലെന്ന് എം സ്വരാജ്. പ്രതിഷേധത്തിനോട് വിയോജിക്കാനുള്ള കാരണം ആശുപത്രിയിലേക്കുള്ള വഴിയടക്കം തടഞ്ഞതിനാൽ. വീണ്ടുവിചാരമില്ലാതെ ആരെങ്കിലും അങ്ങനെ ചെയ്തെങ്കിൽ നേതാക്കന്മാർ ഇടപെട്ട് പരിഹരിക്കേണ്ടതാണെന്ന് എം സ്വരാജ് പറഞ്ഞു.
മുൻപ് കോൺഗ്രസ് പ്രവർത്തകൻ ഇതുപോലെ മരിച്ചപ്പോൾ എന്തു പ്രതിഷേധമാണ് ഉണ്ടായത്. നേതാക്കൾ പോലും വീട്ടിലേക്ക് പോയില്ല. പഞ്ചായത്തിന് കാര്യത്തിൽ കൃത്യമായ ഉത്തരവാദിത്തമുണ്ട്. വി എം സുധീരൻ പറഞ്ഞതിനോട് പൂർണ്ണ യോജിപ്പെന്ന് എം സ്വരാജ് പറഞ്ഞു. എൽഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിക്കുമ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം നടന്നത് നിലമ്പൂരിന് പുറത്തുള്ള ചില നേതാക്കന്മാരുടെ നേതൃത്വത്തിലാണെന്ന് എം സ്വരാജ് ആരോപിച്ചു.
രാഷ്ട്രീയ ഗൂഢാലോചന ആരോപണം അപകടത്തിന്റെ പേരിൽ അല്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് എം സ്വരാജ് പറഞ്ഞു. എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമോ എന്ന് നീക്കങ്ങളിലാണ് രാഷ്ട്രീയ ഗൂഢാലോചന നടന്നത്. കൂടുതൽ എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അന്വേഷണത്തിൻ്റെ പരിധിയിൽ വരട്ടെ. ഇത്തരം ദുരന്തങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കാൻ ശ്രമിക്കണമെന്ന് എം സ്വരാജ് പറഞ്ഞു.
അതേസമയം വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫും കെ എസ് ഇ ബി ഓഫീസിലേക്ക് യു ഡി എഫും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്കാണ് ഇരു മാർച്ചുകളും നടക്കുക. മരിച്ച അനന്തുവിന്റെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിക്കും. പന്നികളെ പിടികൂടുന്നതിൽ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ചയുണ്ടെന്നാണ് എൽഡിഎഫ് ആരോപണം. 15 കാരൻ ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിയ്ക്ക് അനാസ്ഥയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
Story Highlights : M Swaraj says the death of Anandu is not an issue that should be politicized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here