പൊലീസിൽ മാത്രമല്ല വനം വകുപ്പിലും ഇടിയന്മാർ; 5 വർഷം മുൻപ് നടന്ന ക്രൂര മർദന വിവരങ്ങൾ തുറന്നു പറഞ്ഞ് പൊതു പ്രവർത്തകൻ, സംഭവം നിലമ്പൂരിൽ

പൊലീസിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെയും മർദന ആരോപണം. അഞ്ച് വർഷം മുൻപ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമർദനമേറ്റെന്ന് തുറന്നു പറഞ്ഞ് പൊതുപ്രവർത്തകനായ മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി ബൈജു ആൻഡ്രൂസ്. അഞ്ചോളം ഉദ്യോഗസ്ഥർ ഒരു മുറിയിലേക്ക് തള്ളിയിട്ട് ശാരീരികമായി ഉപദ്രവിച്ചു. കാര്യം എന്താണെന്ന് പറയാതെയായിരുന്നു മർദനം. തടി കഷ്ണം ഉപയോഗിച്ച് തലക്കടിച്ചിരുന്നുവെന്നും മർദനത്തെ തുടർന്ന് നിത്യരോഗിയായെന്നും ബൈജു ട്വന്റിഫോറിനോട് പറഞ്ഞു.
2020 ലാണ് കേസിനാസ്പദമായ സംഭവം. പങ്കാളിക്കൊപ്പം കപ്പ കൃഷി നടത്തുകയായിരുന്നു ബൈജു. ഇയാൾക്കൊപ്പം കൃഷി നോക്കി നടത്തിയിരുന്ന ആൾ മാനിനെ വെടിവെച്ചുകൊന്നു എന്ന കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇത് അന്വേഷിച്ച് പോയപ്പോഴാണ് കേസിൽ പങ്കുണ്ടെന്നാരോപിച്ചുകൊണ്ട് ബൈജുവിനെയും അകമ്പാടം വനം വകുപ്പ് ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. സ്റ്റേഷനിൽ എത്തിയതുമുതൽ ഫോൺ കൈയിൽ നിന്ന് പിടിച്ചുവാങ്ങി മർദിക്കുകയായിരുന്നു. പൊതുപ്രവർത്തകനാണെന്ന കാര്യം പോലും പരിഗണിക്കാതെയായിരുന്നു ബൈജുവിനെ ഉദ്യോഗസ്ഥർ കെട്ടിയിട്ട് മർദിച്ചത്. പിന്നീട് കേസിൽ പ്രതിയാക്കി 2020 തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കൊവിഡ് കാലമായതിനാൽ ഓൺലൈൻ ആയിട്ടായിരുന്നു കോടതിയിൽ ഹാജരാക്കിയിരുന്നത്. അതുകൊണ്ടു തന്നെ ജഡ്ജിയോട് മർദനവിവരം തുറന്നുപറയാൻ സാധിച്ചിരുന്നില്ലെന്നും ബൈജു ട്വന്റി ഫോറിനോട് പറഞ്ഞു. ഈ കേസിന് ശേഷം തനിക്ക് കൃഷി ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഇയാൾ പറഞ്ഞു.
കുന്നംകുളത്തെ കസ്റ്റഡി മർദന വിവരം പുറത്തുവന്നപ്പോഴാണ് തനിക്ക് ഇക്കാര്യങ്ങൾ തുറന്നുപറയണമെന്ന് തോന്നിയതെന്നും ഇതുമായി ബന്ധപ്പെട്ട് മുഖമന്ത്രിക്കും വനം മന്ത്രിക്കും പരാതി നൽകുമെന്നും ബൈജു വ്യക്തമാക്കി.
Story Highlights : Public activist reveals details of brutal beating that took place 5 years ago in Nilambur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here