അഹമ്മദാബാദ് വിമാനാപകടം: ‘വാക്കുകള്‍ക്കതീതമായ വേദന; രാജ്യം മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം’ ; അമിത് ഷാ

അഹമ്മദാബാദ് വിമാനാ ദുരന്തം വാക്കുകള്‍ക്കതീതമായ വേദനയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തി പരുക്കേറ്റവരേയും അമിത് ഷാ സന്ദര്‍ശിച്ചു. ഒരു യാത്രക്കാരന്‍ രക്ഷപ്പെട്ടുവെന്ന കാര്യം അമിത് ഷാ ഔദ്യോഗികമായി സ്ഥീരീകരിച്ചു. വിശ്വാസ് കുമാര്‍ രമേശിനെ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു.
അപകടമുണ്ടായതിന് തൊട്ടു പിന്നാലെ തന്നെ വിവരം ലഭിച്ചു. ഉടന്‍തന്നെ ഗുജറാത്ത് മുഖ്യമന്ത്രിമായും ആഭ്യന്തര മന്ത്രിയുമായും സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായും ബന്ധപ്പെട്ടിരുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുന്‍കൈയെടുത്ത എല്ലാവര്‍ക്കും നന്ദി – അദ്ദേഹം പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി തന്നെ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തും പുറത്തുമുള്ള 230 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. ഡിഎന്‍എ പരിശോധന നടത്തിയ ശേഷം കൃത്യമായ മരണവിവരം പുറത്തുവിടും. മൃതദേഹം വിട്ടു നല്‍കാനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കും.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകരുകയായിരുന്നു. അപകടത്തില്‍ ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 241 പേര്‍ മരിച്ചു. വിമാനം ഇടിച്ചിറങ്ങിയ അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ ഭാഗികമായി തകര്‍ന്ന് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
Story Highlights : Amit Shah at plane crash site
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here