മിനിസ്ട്രോക് പക്ഷാഘാതത്തിന്റെ സൂചനയോ ? ലക്ഷണങ്ങൾ അവഗണിക്കരുത്

എന്താണ് മിനിസ്ട്രോക്ക് അഥവാ ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (TIA) ?
പക്ഷാഘാതത്തിന് മുന്നോടിയായി ശരീരം നൽകുന്ന മുന്നറിയിപ്പാണ് മിനിസ്ട്രോക്ക്.തലച്ചോറിലേക്കുള്ള രക്തയോട്ടം താത്കാലികമായി നിലയ്ക്കുകയും,അല്പസമയത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലേക്ക് മാറുകയും ചെയ്യും.വളരെ കുറച്ചു സമയം മാത്രമേ ഈ ലക്ഷണങ്ങൾ നീണ്ട് നിൽകുകയുള്ളൂ.പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറുക , കാലിൽ പെരുപ്പ് ,ശരീരം വിറയ്ക്കുക തുടങ്ങിയവ മിനിസ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. ഇതിന്റെ ഭാഗമായി ദിവസങ്ങളോളം ശരീരത്തിന് ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.രക്തയോട്ടത്തിൽ നേരിട്ട തടസ്സം പരിഹരിച്ച് വീണ്ടും പഴയപോലെ പ്രവർത്തനം നടത്താനായി തലച്ചോറിന് അധികം ഊർജം ആവശ്യമായി വരുന്നതിനാലാണ് ഈ ക്ഷീണം അനുഭവപ്പെടുന്നത്.ഭാവിയിൽ സ്‌ട്രോക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് ശരീരം നൽകുന്ന സൂചനയായാണ് ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (TIA).
മിനിസ്ട്രോക്ക് വരുന്ന മൂന്നിലൊരാൾക്ക് പക്ഷാഘാതം വരാനുള്ള സാധ്യതയുണ്ടെന്നും , ലക്ഷണങ്ങൾ പ്രകടമായി ഒരു വർഷത്തിനുള്ളിൽ തന്നെ സ്ട്രോക്ക് ഉണ്ടാകുമെന്നും ഡാനിഷ് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.ശരീരത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ പെട്ടന്ന് തന്നെ ഭേദമാകുന്നതിനാൽ അധികമാരും ശ്രദ്ധിക്കാറില്ല. പലരും ഇത് മൈഗ്രെയ്ൻ, രക്തസമ്മർദ്ദം തുടങ്ങിയവയുടെ ലക്ഷണങ്ങളാണെന്ന് കരുതി അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇവ കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടുന്നത് രോഗാവസ്ഥ കൂടുതൽ വഷളാകാതിരിക്കാൻ സഹായിക്കും.
ഉയർന്ന രക്തസമ്മർദ്ദമാണ് പക്ഷാഘാതത്തിനും ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്കിനുമുള്ള (TIA) പ്രധാന കാരണം.മിനിസ്ട്രോക്ക് പക്ഷാഘാതത്തിന് മാത്രമല്ല ഹൃദ്രോഗത്തിനും കാരണമാകും.ഹൃദയം സാധാരണ ഗതിയിൽ മിടിക്കാതിരിക്കുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു , അത് ഹൃദയത്തിന്റെ അറകൾക്കുള്ളിൽ ചെറിയ ചുഴികൾ ഉണ്ടാക്കുന്നു. ആ ചുഴികൾ രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാം. ആ ചെറിയ രക്തക്കട്ടകൾ കുഴലുകളിലൂടെ സഞ്ചരിച്ച് തലച്ചോറിലെ ചെറിയ രക്തക്കുഴലിൽ പ്രവേശിക്കുമ്പോൾ, രക്തയോട്ടം തടയുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യുന്നു.
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, പുകവലി, അലസമായ ജീവിതശൈലി തുടങ്ങിയവ അപകടസാധ്യത കൂട്ടുന്നു.പക്ഷാഘാതവും ടിഐഎയും പ്രായമായവരെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന തെറ്റിദ്ധാരണയും നിലവിലുണ്ട്.എന്നാൽ ചെറുപ്പക്കാരിലും പക്ഷാഘാതം വർധിക്കുന്നതായി പഠനത്തിൽ പറയുന്നു.
Story Highlights : Ministroke is the body’s warning before a stroke
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here