‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

ജെയിംസ് കാമറൂണിന്റെ മാന്ത്രിക സ്പർശത്തിൽ ഒരുങ്ങുന്ന ‘അവതാർ’ പരമ്പരയിലെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’-ന്റെ ട്രെയിലർ പുറത്തിറങ്ങി. പുതിയ ചിത്രം ഒരു തീക്കളിയായിരിക്കും എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഡിസംബർ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പൻഡോറയുടെ വിസ്മയ ലോകം വീണ്ടും എത്താൻ തയ്യാറെടുക്കുകയാണ്.
[Avatar: Fire and Ash’ trailer is out]
‘അവതാർ’, ‘അവതാർ: ദ വേ ഓഫ് വാട്ടർ’ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് അതുല്യമായ ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച ജെയിംസ് കാമറൂൺ തന്നെയാണ് ഈ മൂന്നാം ഭാഗത്തിന്റെയും അമരത്ത്. പൻഡോറയിലെ അതിമനോഹരമായ കാഴ്ചകൾ ഇനിയും കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുതിയ അധ്യായം ഒരു വലിയ ദൃശ്യവിരുന്നായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ ഈ ഫ്രാഞ്ചൈസി അതിന്റെ മൂന്നാം ഭാഗത്തിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന വ്യക്തമായ സൂചനയാണ് ട്രെയിലർ നൽകുന്നത്.
അവതാർ സീരീസിലെ മുൻ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നേടിയ വിജയങ്ങൾ എടുത്തുപറയേണ്ടതാണ്. 2009-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രം 2.9 ബില്യൺ ഡോളറിലധികം കളക്ഷൻ നേടി എക്കാലത്തെയും വലിയ വിജയമായി മാറിയിരുന്നു. പിന്നീട് 2022-ൽ എത്തിയ രണ്ടാം ഭാഗമായ ‘അവതാർ: ദ വേ ഓഫ് വാട്ടർ’ 2.3 ബില്യൺ ഡോളർ നേടി ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ റെക്കോർഡുകൾക്ക് മുകളിൽ ‘അവതാർ: ഫയർ ആൻഡ് ആഷ്’ എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ഇന്ത്യൻ പ്രേക്ഷകർക്ക് സന്തോഷവാർത്തയുമായി ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിവുഡ് റിലീസായിരിക്കും എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ഇത്രത്തോളം വിസ്മയിപ്പിച്ച മറ്റൊരു ചിത്രമില്ല എന്നത് അവതാർ സീരീസിന്റെ മാത്രം പ്രത്യേകതയാണ്.
കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ ട്രെയിലർ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. ഡിസംബർ 19-ന് പൻഡോറയുടെ ലോകം വീണ്ടും വലിയ സ്ക്രീനുകളിൽ വിരുന്നൊരുക്കുമ്പോൾ ജെയിംസ് കാമറൂൺ മറ്റൊരു ചരിത്ര വിജയം ആവർത്തിക്കുമോ എന്ന ആകാംഷയിലാണ് സിനിമാലോകം.
Story Highlights : ‘Avatar: Fire and Ash’ trailer is here; The new wonderland of Pandora returns on December 19th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here