Advertisement

ഇറാന്‍ ശരിക്കും ആണവ ബോംബ് ഉണ്ടാക്കുകയാണോ? ഇസ്രയേലിന്റെ പേടിക്ക് പിന്നില്‍…

16 hours ago
4 minutes Read
Is Iran really building a nuclear bomb? whats behind israel's fears?

ഇറാനെ അപ്രതീക്ഷിതമായി ആക്രമിച്ച ഓപ്പറേഷൻ റൈസിങ് ലയണിനെ ന്യായീകരിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു, ഇറാന്റെ രഹസ്യ ആണവായുധ പദ്ധതി മുളയിലേ നുള്ളുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന്. 9 ആണവ പോർമുനകൾ ഇറാൻ വികസിപ്പിച്ചെന്നും ഇതിനുള്ള തെളിവ് അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. (Is Iran really building a nuclear bomb? whats behind israel’s fears?)

എന്നാൽ വിമർശകർ പറയുന്നത്, നെതന്യാഹു നുള്ളിക്കളയാൻ ശ്രമിക്കുന്നത് മറ്റുചിലതാണെന്നാണ്. ഒന്ന്, യുഎസ് – ഇറാൻ ആണവ കരാറിന്റെ പുനരുജ്ജീവനം. രണ്ട്, സ്വന്തം സർക്കാരിന്റെ പതനം. ഇറാൻ ആണവായുധം നിർമിക്കുന്നുവെന്ന് ഇസ്രയേൽ പറയാൻ തുടങ്ങിയിട്ട് 20 വർഷത്തിലേറെയായി. എന്നിട്ടെവിടെ എന്ന് ചോദിക്കുന്നു വിമർശകർ.

ഇറാൻ ആണവായുധ നിർമാണത്തിൽ സജീവമാണെന്ന് സാധൂകരിക്കുന്ന സൂചനകളൊന്നും ഇല്ലെന്ന് യുഎസ് ഡയറക്ടർ ഓഫ് ഇന്റലിജൻസ് തുൾസി ഗബ്ബാർഡ് പറഞ്ഞത്, ഇക്കഴിഞ്ഞ മാർച്ച് 25നാണ്. പക്ഷേ, ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇറാനിലെ പൊതുസമൂഹത്തിനുണ്ടായിരുന്ന മടി വല്ലാതെ കുറഞ്ഞിട്ടുണ്ട്. അവരുടെ ഉന്നതാധികാര സമിതികളിൽ ആണവായുധത്തെ പിന്തുണക്കുന്നവർക്ക് കൂടുതലായി ഇടം ലഭിക്കുന്നു. മാത്രമല്ല, ഇറാന്റെ യുറേനിയം ശേഖരം മുമ്പെങ്ങും ഇല്ലാത്തവിധം കൂടിയിരിക്കുന്നു. ആണവായുധമില്ലാത്ത ഒരു രാജ്യത്തിന് ഇത്രയേറെ യുറേനിയം ശേഖരം എന്തിനാണെന്ന സംശയവും തുളസി ഗബ്ബാർഡ് അനുബന്ധമായി പറഞ്ഞിരുന്നു.

Read Also: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കണം, വേണമെങ്കില്‍ റഷ്യ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാം; ട്രംപിനോട് പുടിന്‍

ഐക്യരാഷ്ട്ര സംഘടനയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഒരു പഠനം നടത്തിയിരുന്നു. ബോംബ് നിർമാണത്തിൽ ഇറാന്റെ മുന്നോട്ടുപോക്ക്, അന്താരാഷ്ട്ര ഏജൻസികളുമായുള്ള സഹകരണം, യുറേനിയം ശേഖരം എന്നിവയെക്കുറിച്ചാണ് പരിശോധിച്ചത്. ഇറാന്റെ മൂന്ന് കേന്ദ്രങ്ങൾ- വരാമിൻ, മരിവാൻ, തുർഖുസ് അബാദ് – എന്നിവ 2019 മുതൽ IAEA നിരീക്ഷണത്തിലാക്കി. അമദ് എന്ന പേരിൽ 2003വരെ ഇറാൻ നടത്തിയിരുന്ന അണവ പദ്ധതിയുടെ ഭാഗമായിരുന്നു ഈ മൂന്നിടങ്ങൾ. ഇവിടെ പുതുതായി എന്തെങ്കിലും മനുഷ്യനിർമിത ആണവ വസ്തു ഉണ്ടോ എന്നാണ് IAEA പരിശോധിച്ചത്.

ഇറാൻ ആണവായുധം നിർമിക്കുന്നതായി തെളിവൊന്നുമില്ലെങ്കിലും അവരുടെ സിവിൽ ന്യൂക്ലിയർ പ്രോഗ്രാം ശരിക്കും സിവിലിയൻ ആണോ എന്ന സംശയനിഴൽ വീഴ്ത്തിക്കൊണ്ടാണ് 22 പേജുള്ള റിപ്പോർട്ട് IAEA പുറത്തുവിട്ടത്. നിർഭാഗ്യവശാൽ ഇറാൻ സഹകരിച്ചില്ല. ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കുകയോ വിശ്വാസയോഗ്യമായ ഉത്തരങ്ങൾ നൽകാതിരിക്കുകയോ ചെയ്തു – IAEA ഡയറക്ടർ റാഫേൽ ഗ്രോസി പറയുന്നു.

2021 മുതൽ ആണവ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ IAEAക്ക് നൽകുന്നില്ല. 2023ൽ പ്ലാന്റുകളിൽ നിരീക്ഷണ ക്യാമറകൾ പുനസ്ഥാപിച്ചെങ്കിലും അതിലെ റെക്കോഡിങ്‌സ് IAEAക്ക് ലഭ്യമല്ല. ഈ നിസഹകരണത്തിന് കാരണമായി ഇറാൻ ചൂണ്ടിക്കാണിക്കുന്നത്, 2018ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണവ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയതാണ്.

റിപ്പോർട്ടിൽ പറയുന്ന മറ്റൊരു പ്രധാന കാര്യം ഇറാന്റെ യുറേനിയം ശേഖരത്തിലുള്ള വർധനയാണ്. 2015ലെ അണവ കരാറിൽ നിശ്ചയിച്ചതിനേക്കാൾ പലമടങ്ങ് അധികമാണ് ഇന്ന് ഇറാന്റെ കൈവശമുള്ള യുറേനിയം. 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം 274.8 കിലോഗ്രാമിൽ നിന്ന് 408.6 കിലോഗ്രാമായി ഉയർന്നത് ഏതാനും മാസങ്ങൾക്കൊണ്ടാണ്. ഇറാന് അത്രപെട്ടെന്ന് ആണവായുധങ്ങൾ സജ്ജമാക്കാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ റാഫോൽ ഗ്രോസി പറഞ്ഞു, അവർ അകലെയല്ല… അവർക്ക് വർഷങ്ങൾ വേണ്ട, മാസങ്ങൾ മതി.

Story Highlights : Is Iran really building a nuclear bomb? whats behind israel’s fears?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top