ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം തട്ടിയെന്ന കേസിൽ പ്രതികളായ വനിതാ ജീവനക്കാർക്ക് ഇന്ന് നിർണായകം. മൂന്ന് വനിതാ ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടായേക്കും. നിലവിൽ മൊഴി എടുക്കുന്നതിന് ഹാജരാകാതെ ജീവനക്കാർ ഒളിവിലാണ്.
ദിയാ കൃഷ്ണയുടെ സ്ഥാപനത്തിൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമാണെന്നുമാണ് വനിതാ ജീവനക്കാരുടെ വാദം. 11 മാസമായി സാമ്പത്തിക ഇടപാടുകൾ നടത്തിയത് ജീവനക്കാരാണ്. ഇവരുടെ അക്കൗണ്ടിലേക്ക് വന്ന 27 ലക്ഷം രൂപയിൽ ശമ്പളം ഒഴിച്ചുള്ള മുഴുവൻ തുകയും തിരിച്ചു നൽകിയെന്നും ഇതിന്റെ തെളിവുകൾ കോടതിയിൽ നൽകുമെന്നും വനിതാ ജീവനക്കാരുടെ അഭിഭാഷകൻ പറഞ്ഞു. കൃഷ്ണകുമാറും കുടുംബവും പ്രതികളായ ജീവനക്കാരെ തട്ടിക്കൊണ്ടുപോയ കേസും കോടതിയിൽ അറിയിക്കും.
അതേസമയം ജീവനക്കാർ 64 ലക്ഷം രൂപ സ്ഥാപനത്തിൽ ക്രമക്കേട് നടത്തിയതിന്റെ തെളിവുകൾ സഹിതം പോലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കും. ജീവനക്കാർ നൽകിയ കേസിൽ കൃഷ്ണകുമാറിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഈ മാസം 18ന് പരിഗണിക്കും.
Story Highlights : Diya Krishna’s Case: Employees’ anticipatory bail plea considered today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here