മണ്ണാർക്കാട് ഫോട്ടോ എടുക്കുന്നതിനിടയിൽ പുഴയിലേക്ക് കാൽവഴുതി വീണു; മധ്യവയസ്കനും പേരകുട്ടിക്കും പരുക്ക്

പാലക്കാട് മണ്ണാർക്കാട് കൈതച്ചിറയിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ പുഴയിലേക്ക് കാൽവഴുതി വീണ് രണ്ട് പേർക്ക് പരുക്ക്. മണ്ണാർക്കാട് സ്വദേശികളായ മരയ്ക്കാർ, പേരമകൾ ഇഷ മറിയം എന്നിവർക്കാണ് പരുക്കേറ്റത്. മരയ്ക്കാറിന്റെ തലക്ക് പരിക്കുണ്ടെങ്കലും സാരമുളളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരെയും മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിവിൽ ഡിഫൻസും ആംബുലൻസ് ജീവനക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
സംസ്ഥാനത്താകമാനം മഴ കനക്കുകയാണ്. വിവിധ ജില്ലകളിലായി വ്യാപക നാശനഷ്ടം തീർത്തുകൊണ്ടാണ് മഴ തകർത്തുപെയ്യുന്നത്. തീരദേശമേഖലകളിലുള്ള വീടുകളിൽ എല്ലാം വെള്ളം കയറി. അതി ശക്തമായ മഴയിൽ വടക്കൻ മലബാറിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. കാസർഗോഡ് നീലേശ്വരത്ത് അറുപതോളം വീടുകളിൽ വെള്ളം കയറി. കുമ്പളയിൽ കനത്ത കാറ്റിൽ മൂന്നു നില കെട്ടിടത്തിന്റെ ഇരുമ്പ് മേൽക്കൂര റോഡിലേക്ക് പതിച്ചു. കണ്ണൂർ പന്നിയൂർ കൂവൻകുന്നിൽ വീടിന് മുകളിൽ തെങ്ങ് വീണ് മൂന്ന് പേർക്ക് പരുക്കേറ്റു.
അതേസമയം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേര്‍ട്ട് ആണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights : Two injured as falls into river in mannarkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here