Advertisement

മാധവേട്ടന്‍: മകള്‍ക്കുവേണ്ടി ജീവിച്ച ഒരു അച്ഛന്‍; 25 വര്‍ഷത്തെ സൗഹൃദത്തെക്കുറിച്ച് രാജേഷ് തില്ലങ്കേരി എഴുതുന്നു

10 hours ago
2 minutes Read

സിനിമാതാരം കാവ്യാ മാധവന്റെ അച്ഛന്‍ മാധവേട്ടന്റെ മരണവാര്‍ത്ത ഇന്ന് രാവിലെ സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി അടുത്തറിയാവുന്ന വ്യക്തിയായിരുന്നു മാധവേട്ടന്‍. കാവ്യാമാധവന്റെ അച്ഛന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെങ്കിലും അതിനും അപ്പുറത്തൊരു അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു. വസ്ത്ര വ്യാപാരിയായിരുന്നു മാധവേട്ടന്‍. എന്നാല്‍ സംസാരിക്കുന്നതെല്ലാം സിനിമയെകുറിച്ചും നൃത്തത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമായിരുന്നു. മികച്ചൊരു കലാസ്നേഹിയും ശുദ്ധമായ മനസിന്റെ ഉടമയുമായിരുന്നു മാധവന്‍. കാവ്യയെന്ന കലാകാരിയെ ഒരു താരമായി മോള്‍ഡുചെയ്യുന്നതില്‍ മാധവേട്ടന്റേയും ഭാര്യ ശ്യാമളുടേയും പങ്ക് വളരെ വലുതായിരുന്നു. നീലേശ്വരവും കാസര്‍കോട് ജില്ലയും അക്കാലത്ത് സിനിമയ്ക്ക് വേരുകളുണ്ടായിരുന്നൊരു പ്രദേശമായികരുന്നില്ല. സിനിമയുടെ ചിത്രീകരണം പോലും വളരെ വിരളമായൊരു പ്രദേശമായിരുന്നു അത്. (Rajesh Thillenkery writes about kavya madhavan’s father)

സംഗീതവും നൃത്തവും സ്‌കൂള്‍ പഠനത്തിന്റെ ഭാഗമായി ചിലര്‍ പരിശീലിക്കുന്നതിനപ്പുറം നര്‍ത്തകിയാവാനോ, കലാപ്രവര്‍ത്തനം ഒരു കരിയര്‍ ആക്കി മാറ്റിയെടുക്കാനോ ആരും തയ്യാറായിരുന്നില്ല. മകളെ കലാലോകത്തേക്ക് പിടിച്ചുയര്‍ത്താന്‍ മറ്റാരും ഒപ്പമുണ്ടായിരുന്നില്ല. മാധവേട്ടന്റെ സിനിമാ സ്നേഹം മകളുടെ സിനിമയിലേക്കുള്ള വഴിയായിമാറുകയായിരുന്നു. നാടന്‍കലകള്‍ക്കും നാടകങ്ങള്‍ക്കും ശക്തമായ വേരുകളുള്ളൊരു ദേശം കൂടിയായിരുന്നു നീലേശ്വരവും കാഞ്ഞങ്ങാടും.

Read Also: ആശാ വർക്കേഴ്സിന് നാളെ നിർബന്ധിത ട്രയിനിംഗ്; ഉത്തരവിറക്കി എൻഎച്ച്എം

മാധവന്‍- ശ്യാമള ദമ്പതികള്‍ക്ക് രണ്ട് മക്കളായിരുന്നു, മൂത്തമകന്‍ മിഥുന്‍, രണ്ടാമത്തെ മകള്‍ കാവ്യ. ചെറുപ്പത്തില്‍തന്നെ കാവ്യയ്ക്ക് സംഗീതത്തോടും നൃത്തത്തോടും താല്പര്യമുണ്ടെന്ന് തിരിച്ചറിഞ്ഞതും അതിനായി മകളെ പരിശീലിപ്പിക്കാന്‍ തീരുമാനിച്ചതും അച്ഛന്‍ മാധവനാണ്. നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ കലാപാരമ്പര്യം നിലനിന്നൊരു കലാലയമായിരുന്നു. സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശങ്ങള്‍ ഒരിക്കലും തള്ളാതെ മകള്‍ക്ക് നൃത്തത്തിലും സംഗീതത്തിലും മികച്ച പരിശീലനം നല്‍കാന്‍ ആ പിതാവ് മടികാണിച്ചില്ല. ആ അച്ഛന്റെ ദീര്‍ഘവീക്ഷണം ശരിയായിരുന്നുവെന്ന് കാലം പിന്നീട് തെളിയിച്ചു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായി കാവ്യമാറി. മലയാളി സ്ത്രീകളുടെ മനം കവര്‍ന്ന നായികയായി മാറിയതിന് പിന്നില്‍ മാധവന്‍ എന്ന പിതാവിന്റെ ജീവിതത്തിന്റെ അര്‍പ്പണം കൂടിയുണ്ട്.

മകളുടെ ക്ഷേമവും സിനിമാലോകത്തുള്ള ഉയര്‍ച്ചയും മാത്രം സ്വപ്നം കണ്ട്, ഒരു നിഴലുപോലെ എന്നും കൂടെ ഉണ്ടായിരുന്നു ആ പിതാവ്. ഈ ലോകത്തോട് വിടപറയുമ്പോഴും മകള്‍ക്കൊപ്പം ചെന്നൈയിലായിരുന്നു മാധവന്‍ എന്ന സ്നേഹനിധിയായ ആ പിതാവ്. കാവ്യ എന്ന സിനിമാ താരത്തിന്റെ പേരിനൊപ്പം കേട്ട നാമം മാത്രമായിരുന്നു മലയാളികള്‍ക്ക് മാധവന്‍. എന്നാല്‍ മകള്‍ക്കും കുടുംബത്തിനും വേണ്ടി തന്റെ എല്ലാം മാറ്റിവച്ച സ്നേഹനിധിയായ അച്ഛനെന്ന നിലയിലാണ് ഞാന്‍ മാധവേട്ടനെ ഓര്‍ക്കുന്നത്. ജീവിതത്തിന്റെ നല്ലൊരു നാളില്‍ മകളുടെ കലാജീവിതത്തിനായി തന്റെ സ്വപ്നങ്ങളും താന്‍വളരെ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ ബിസിനസ് ലോകവും ഉപേക്ഷിക്കാന്‍ ആ പിതാവിന് ഒരിക്കലും രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല. നീലേശ്വരം എന്ന സ്വന്തം ഗ്രാമത്തില്‍ നിര്‍മിച്ച വീടും സുഹൃത്ത് ബന്ധങ്ങളും എല്ലാം ഉപേക്ഷിച്ചായിരുന്നു മാധവേട്ടന്‍ കൊച്ചിയിലേക്ക് താമസം മാറ്റുന്നത്.

കാവ്യ വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ നൃത്തപഠനത്തിനും മറ്റുമായി കൊണ്ടുപോയി. നീലേശ്വരം രാജാസില്‍ പഠിക്കുന്ന കാലത്താണ് കാവ്യാമാധവന്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുന്നത്. സ്‌കൂളില്‍ മകളെ നൃത്തം പഠിപ്പിക്കാനും പിന്നീട് സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ മത്സരങ്ങള്‍ക്കായി പോയിരുന്നതുമെല്ലാം മാധവേട്ടനാണ്.

കാവ്യാമാധവനെ ഞാന്‍ ആദ്യമായി കാണുന്നത് കാറ്റത്തൊരു പെണ്‍പൂവ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. മോഹന്‍ കുപ്ലേരിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. സി വി ബാലകൃഷ്ണന്‍ കഥയും തിരക്കഥയുമെഴുതിയ കാറ്റത്തൊരു പെണ്‍പൂവില്‍ യമുന എന്നൊരു കഥാപാത്രമായാണ് കാവ്യ അഭിനയിച്ചത്. അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു കാവ്യ. കാവ്യയ്ക്കൊപ്പം ലൊക്കേഷനില്‍ അച്ഛന്‍ മാധവനും അമ്മ ശ്യാമളയും ഉണ്ടായിരുന്നു.

കാസര്‍കോട് ജില്ലയിലെ നീലേശ്വരം പള്ളിക്കരയിലെ ഒരു നെയ്ത്തു ശാലയുടമയുടെ മകനായാണ് ജനനം. നെയ്ത്തും വ്സ്ത്രവ്യാപാരവും കുടുംബപരമായി ചെയ്തുകൊണ്ടിരുന്ന ബിസിനസ് ആയിരുന്നു. വസ്ത്രവ്യാപാര രംഗത്ത് സജീവമായിരുന്നു മാധവേട്ടന്റെ കുടുംബം. യൗവനകാലത്തുതന്നെ അദ്ദേഹം വസ്ത്രവ്യാപാര രംഗത്ത് സജീവമായിരുന്നു. അക്കാലത്ത് സ്വന്തമായൊരു ടെക്സ്‌റ്റൈല്‍സ് ആരംഭിക്കുന്നതൊക്കെ സ്വപ്നതുല്യമായിരുന്നു. നീലേശ്വരം ബസ്റ്റാന്റിന് സമീപമായിരുന്നു മാധവേട്ടന്റെ സുപ്രിയ ടെക്സ്‌റ്റൈല്‍സ്. നീലേശ്വരം ബസ്റ്റാന്റില്‍ ബസിറങ്ങിയാല്‍ ആദ്യം കാണുന്നതും മാധവേട്ടന്റെ സുപ്രിയ ടെക്റ്റൈല്‍സായിരുന്നു.

കാവ്യയുടെ അഭിമുഖം എടുക്കാനായി നീലേശ്വരത്തെത്തിയപ്പോഴാണ് ആ സുപ്രിയ ടെക്സ്‌റ്റൈല്‍സില്‍ പോവുന്നതും മാധവേട്ടനെ പരിചയപ്പെടുന്നതും. സെലിബ്രിറ്റി മാഗസിന്റെ പ്രതിനിധിയായാണ് ഞാന്‍ സിനിമ ലൊക്കേഷനുകളില്‍ പോയിരുന്നത്. കാവ്യയുടെ മുഖചിത്രത്തോടുകൂടിയ മാഗസിന്‍ പ്ലാന്‍ ചെയ്തു. ജയപ്രകാശ് പയ്യന്നൂര്‍ പകര്‍ത്തിയ നിരവധി ഫോട്ടോകള്‍ പിന്നീട് മാഗസിന്റെ കവറുകളായി. അഭിമുഖങ്ങളുടെ ഭാഗമായി ചിത്രമെടുക്കാന്‍ കാവ്യയുടെ വീട്ടില്‍ പോകേണ്ട നിരവധി സന്ദര്‍ഭങ്ങളുണ്ടായി. മകള്‍ വളര്‍ന്ന് വലിയ താരമായപ്പോഴും പഴയ അതേ മുഖത്തോടെമാത്രമേ ഇടപെട്ടിരുന്നുള്ളൂ. വര്‍ഷങ്ങളോളം സിനിമാ ലൊക്കേഷനുകളിയാരുന്നു മാധവേട്ടന്റെ ജീവിതം. കാവ്യയുടെ വിവാഹവും വേര്‍പിരിയലും പിന്നീടുണ്ടായ വിവാദങ്ങളുമെല്ലാം മാധവേട്ടനെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. എന്നും സ്നേഹത്തോടെയും സൗമ്യമുഖത്തോടെയും മാത്രമേ മാധവേട്ടനെ കണ്ടിരുന്നുള്ളൂ.

നീലേശ്വരം തിരക്കുള്ള പട്ടണമായിമാറി, പട്ടണം വികസിപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രിയ ടെക്സ്‌റ്റൈല്‍സ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റി. നീലേശ്വരത്തെ കാവ്യയുടെ കുട്ടിക്കാലത്തെ ഓര്‍മകള്‍ പതിഞ്ഞ മാധവം എന്ന വീടും ഇന്നില്ല. ഇപ്പോഴിതാ കാവ്യയുടെ സ്നേഹനിധിയായ അച്ഛനും യാത്രയാവുകയാണ്. അവസാന യാത്രയ്ക്കായി മാധവേട്ടന്‍ ദീര്‍ഘകാലം ജീവിച്ച കൊച്ചി വെണ്ണലയിലെ സ്വപ്നഭവനത്തില്‍ ഒരിക്കല്‍കൂടി എത്തും.

Story Highlights : Rajesh Thillenkery writes about kavya madhavan’s father

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top