‘ട്വന്റിഫോറിന്റെ ഇടപെടലിന് നന്ദി; ഒരു മലയാളിക്കായി ഇത്രയും പേര്‍ പ്രയത്‌നിച്ചത് കണ്ട് മനസ് നിറഞ്ഞു’; യുഎസിലെ കൊടുമുടിയില്‍ കുടുങ്ങിയ ഷെയ്ഖ് ഹസന്‍ ഖാന്‍

ട്വന്റിഫോറിന്റെ ഇടപെടലിന് നന്ദി പറഞ്ഞ് യുഎസിലെ ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍. താന്‍ സുരക്ഷിതനായി എത്തിയെന്നും ഒരു മലയാളിക്ക് വേണ്ടി ഇത്രയും പേര്‍ പ്രയത്‌നിക്കുന്നത് കണ്ടപ്പോള്‍ മനസ് നിറഞ്ഞുവെന്നും ഷെയ്ഖ് പറഞ്ഞു. ട്വന്റിഫോറിന്റെ ഗുഡ്‌മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് നന്ദിയുണ്ട്. ഇതുപോലൊരു ക്രിട്ടിക്കല്‍ സ്‌റ്റേജില്‍ സാധാരണ ഒരാള്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലത്ത് ട്വന്റിഫോര്‍ പോലുള്ള ചാനലിന്റെ ഒരു വാര്‍ത്തയുടെ പേരില്‍ ഇടപെടല്‍ ഉണ്ടായി. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. ആന്റോ ആന്റണി എം പി വിദേശകാര്യ മന്ത്രിക്ക് കത്തെഴുതുന്നു. എനിക്കറിയാത്ത ഒരുപാട് പേര്‍ ഇടപെടുന്നു. ഒരു മലയാളിക്ക് വേണ്ടി ഇത്രയും പേര്‍ പ്രയത്‌നിക്കുന്നത് കണ്ടപ്പോള്‍ മനസ് നിറഞ്ഞു – അദ്ദേഹം വ്യക്തമാക്കി.
യാത്രയില്‍ താന്‍ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. ഈ കൊടുമുടി ഞാന്‍ 2023ല്‍ കയറിയതാണ്. ഏഴ് ഭൂകണ്ഠങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കയറിയ ആദ്യത്തെ മലയാളിയാണ്. തമിഴ്‌നാട്ടിലെ ആദ്യ ലേഡി മൗണ്ട് എവറെസ്റ്ററായ മുത്തമിള്‍ സെല്‍വിയെ സഹായിക്കാനാണ് മൗണ്ട് ഡെനാലിയിലേക്ക് പോകുന്നത്. മൗണ്ട് എവറസ്റ്റിനേക്കാളും അപകടം നിറഞ്ഞ ഒരു പര്‍വതമാണ് ഇത്. അതുകൊണ്ടാണ് എവറസ്റ്റില്‍ പോയവര്‍ പോലും ദെനാലിയില്‍ പോകാത്തത്. ഏകദേശം 50 കിലോ ലഗേജ് ഒരാള്‍ തൂക്കിക്കൊണ്ട് വേണം മുകളിലേക്ക് പോകാന്‍. ബേസ് ക്യാമ്പില്‍ നിന്ന് പത്ത് മണിക്കൂര്‍ നടക്കണം ക്യാമ്പ് വണ്ണില്‍ എത്താന്‍. അത് കഴിഞ്ഞ ക്യാമ്പ് 2വിലെത്താന്‍ വീണ്ടും പത്ത് മണിക്കൂര്‍ നടക്കണം. ക്യാമ്പ് 3ലെത്താന്‍ എട്ട് മണിക്കൂര്‍ നടക്കണം. ക്യാമ്പ് 4 ആണ് 14000 അടി മുകളിലുള്ള ക്യാമ്പ്. ഇവിടെ അത്യാവശ്യം കുഴപ്പമില്ലാത്ത കാലാവസ്ഥലാണ് – അദ്ദേഹം വിശദമാക്കി.
15ാം തിയതി ക്യാമ്പ് 4ല്‍ നിന്ന് 30 കിലോ വരുന്ന ലഗേജ് ചുമന്ന് ക്യാമ്പ് 5ല്‍ എത്തി. അവിടെ ടെന്റ് നാട്ടി സമ്മിറ്റ് ചെയ്യാന്‍ പോയി. ഇത് ചെയ്ത് തിരിച്ചു വരാന്‍ 12 മണിക്കൂറെടുക്കും. തിരിച്ചു വരുന്ന വഴി കാലാവസ്ഥ മാറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുമുണ്ടായതോടെ അവിടെയൊരു മലമടക്കില്‍ സ്ലീപ്പിംഗ് ബാഗില്‍ കിടക്കുകയായിരുന്നു. പിന്നീട് ക്യാമ്പ് 5ല്‍ എത്തി. അപ്പൊഴേക്കും കാലാവസ്ഥ പൂര്‍ണമായും മാറി. രണ്ട് ദിവസത്തെ ഭക്ഷണം കൊണ്ടാണ് പോയത്. 16,17,18 തിയതികളില്‍ അവിടെ കുടുങ്ങി. ഈ സാഹചര്യത്തിലാണ് സാറ്റലൈറ്റ് ഫോണ്‍ വഴി 20ഓളം പേരെ വിളിച്ചു. ആരും എടുത്തില്ല. അവസാനം എടുത്തത് ഹാഷ്മി താജ് ഇബ്രാഹിമാണ്. ഞാന്‍ പറയുന്നതൊന്നും അദ്ദേഹത്തിന് വ്യക്തമാകുന്നുണ്ടായിരുന്നില്ല. മെസേജ് അയക്കാന്‍ ഹാഷ്മിയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കാര്യങ്ങള്‍ വിശദമാക്കി ഹാഷ്മിക്ക് സന്ദേശം അയക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ രണ്ട് റെയ്ഞ്ചര്‍മാര്‍ ഇന്ത്യന്‍ കൗണ്‍സുലില്‍ നിന്ന് ബന്ധപ്പെട്ടുവെന്ന് വ്യക്തമാക്കിക്കൊണ്ട് എത്തി. പിന്നീടാണ് സാഹചര്യം അനുകൂലമായി തിരിച്ച് ഇറങ്ങിയത് – അദ്ദേഹം പറഞ്ഞു. അലാസ്‌കയിലെ ആങ്കറേജിലാണ് ഇപ്പോള്‍ ഷെയ്ഖ് ഉള്ളത്.
Story Highlights : Thanks to Twenty Four for the intervention, said Sheikh Hassan Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here