നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വിധി കാത്ത് രാഷ്ട്രീയ കേരളം; വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ രാഷ്ട്രീയ കേരളം. വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ. ആദ്യ ഫല സൂചന എട്ടേകാലോടെ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. മാറിമറിയുന്ന ലീഡ് നിലയും വിശകലനങ്ങളും പ്രേക്ഷകരിലെത്തിക്കാൻ ടീം ട്വന്റിഫോറും സജ്ജം. ഇടവേളകളില്ലാതെ തത്സമയ വിവരങ്ങൾ മാജിക് സ്ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
നിലന്പൂരിൽ പോസ്റ്റൽ വോട്ടുകൾക്ക് ശേഷം ആദ്യം എണ്ണുന്നത് എല്ലാ മുന്നണികളും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ വേട്ടുകൾ. പിന്നാലെ മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെ വിധി അറിയാം. എടക്കരയിലേയും പോത്തുകല്ലിലേയും, ചുങ്കത്തറയിലേയും നഗരസഭയിലേയും വോട്ടുകൾ എണ്ണുന്നതോടെ ചിത്രം തെളിയും.
അടിയൊഴുക്കുകളിലെ ആശങ്കയ്ക്കിടയിലും തികഞ്ഞ ആത്മവിശ്വാസത്തിൽ മുന്നണികൾ. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്ന് യു.ഡി.എഫ് ക്യാമ്പ്. തികഞ്ഞ വിജയപ്രതീക്ഷ എൽഡിഎഫ് പങ്കുവച്ചിരിക്കുന്നത്. വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് എൻഡിഎ. പി.വി അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകം. സ്വന്തം കോട്ടകളിൽ വോട്ടുകൾ ചോരില്ലെന്ന ആത്മവിശ്വാസത്തിൽ എല്ലാ ക്യാമ്പു കളും.
ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിക്കാൻ ഇടതുമുന്നണിക്ക് ജയം അനിവാര്യമാണ്. ജനവിരുദ്ധ സർക്കാരിന്റെ വിചാരണയായി തെരഞ്ഞെടുപ്പ് ഫലം മാറുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ജമാഅത്തെ ഇസ്ലാമിയുടെ യു.ഡി.എഫ് പിന്തുണയും എംവി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശവും ഉൾപ്പെടെ പ്രചാരണവേളയിൽ നിരവധി രാഷ്ട്രീയ വിവാദങ്ങളാണ് ആളിക്കത്തിയത്. നിലമ്പൂർ ഫലം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെയും നിയമസഭ തിരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ.
Story Highlights : Nilambur by-election; Counting of votes from 8 am
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here