നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം: ‘ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധി’ ; സണ്ണി ജോസഫ്

പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ച, വന്യമൃഗശല്യം, അഴിമതി, ആശാപ്രവര്‍ത്തകരുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയും അധിക്ഷേപവും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആവര്‍ത്തിച്ച് നടത്തിയ മലപ്പുറം ജില്ലയെ അധിഷേപിച്ചു കൊണ്ട് നടത്തിയ പ്രസ്താവനകള്‍ ഇതിനെല്ലാം എതിരെയാണ് ജനം നിലമ്പൂരില്‍ വിധിയെഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
ഇത് കേവലം നിലമ്പൂര്‍ ജനതയുടെ മാത്രം ജനവിധിയല്ല, കേരള ജനതയ്ക്ക് വേണ്ടിയാണ് നിലമ്പൂരിലെ ജനത പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തിയത്.ഇത് യുഡിഎഫ് തുടക്കം മുതല്‍ പറഞ്ഞതാണ്.യുഡിഎഫിന്റെ ആ പ്രചരണത്തെ ജനം ഏറ്റെടുത്തുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായ വിധിയെഴുത്ത് നിലമ്പൂര്‍ ജനത നടത്തി – അദ്ദേഹം വ്യക്തമാക്കി.
ശക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതെന്നും ഈ നിര്‍ണ്ണായക പോരാട്ടത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി, ഒരു ടീംമായി ഒരേമനസ്സോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും സണ്ണി ജോസഫ് കുറിച്ചു. മികച്ച തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസും യുഡിഎഫും നടത്തിയത്. യുഡിഎഫിന്റെ നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പ് കൂടിയാണ് നിലമ്പൂരിലേത്. അണികള്‍ ആവേശത്തോടെ നേതൃത്വത്തിന് പിന്നില്‍ അണിനിരന്നു. ജനങ്ങള്‍ യുഡിഎഫിന്റെ സന്ദേശം ഉള്‍ക്കൊണ്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതില്‍ കഠിനാധ്വാനം ചെയ്ത നല്ലവരായ പ്രവര്‍ത്തകര്‍ക്കും യുഡിഎഫിന്റെ വോട്ടര്‍മാര്‍ക്കും ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും എല്ലാ പിന്തുണയും സഹായവും നല്‍കിയ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും നന്ദിയും രേഖപ്പെടുത്തുന്നു.
ഈ മുന്നേറ്റവും പോരാട്ടവും വരുന്ന തദ്ദേശതിരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന്റെ വിജയത്തിനായി നമ്മുക്ക് തുടരാം.അതിന് കരുത്തും ഊര്‍ജ്ജവും പകരുന്നതാണ് നിലമ്പൂരിലെ യുഡിഎഫിന്റെ മികച്ച വിജയം – ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Story Highlights : Sunny Joseph about Nilambur By Election result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here