Advertisement

‘വീരവണക്കം’ പ്രദർശനത്തിന്

16 hours ago
3 minutes Read

പോരാട്ട വഴികളുടെ ചരിത്രപശ്ചാത്തലത്തിൽ മലയാളികളുടെയും തമിഴരുടെയും വീരപാരമ്പര്യത്തിൻ്റെയും പരസ്പരസ്നേഹത്തിൻ്റെയും കഥ പറയുന്ന അസാധാരണമായ ഒരു തമിഴ് ചലച്ചിത്രമാണ് ‘വീരവണക്കം’. വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ തമിഴ് ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും പ്രദർശനത്തിന് സജ്ജമായിക്കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ചെന്നൈയിൽ വ്യത്യസ്ത രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര- സാഹിത്യ- സാംസ്കാരിക- മാധ്യമരംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തുകൊണ്ട് ‘വീരവണക്ക’ത്തിൻ്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു.


കാലമെത്ര കഴിഞ്ഞാലും മലയാളികളും തമിഴരും മാത്രമല്ല ഭാരതീയരാകെ ഈ ചിത്രത്തെ ഓർമ്മയിൽ സൂക്ഷിക്കുമെന്നും പോയകാലത്തിൻ്റെയും വരുംകാലത്തിൻ്റെയും ഹൃദ്യമായ ഓർമ്മപ്പെടുത്തൽ ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നുവെന്നും ചിത്രം കണ്ടവർ ഒരുപോലെ അഭിപ്രായപ്പെട്ടു. ജാതിയുടെ പേരിൽ കടുത്ത വിവേചനങ്ങളും ആക്രമണങ്ങളും നേരിടുന്ന തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ കീഴ്ജാതിക്കാരുടെ രക്ഷകനായി എത്തുന്നത് മറ്റൊരു ഗ്രാമത്തിലുള്ള മേൽജാതിയിൽപെട്ട ദീനദയാലുവും കരുത്തനുമായ രാജമഹേന്ദ്രൻ എന്ന ധനികനാണ്.
എം.എ യ്ക്ക് ഒന്നാം റാങ്ക് നേടിയ ഒരു ദളിത് വിദ്യാർത്ഥിയെ പ്രണയത്തിൻ്റെ പേരു പറഞ്ഞ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നുണ്ടായ സംഘട്ടനത്തിൽ അവൻ്റെ അമ്മയുൾപ്പെടെ കൊലചെയ്യപ്പെടുകയും ഗ്രാമവാസികളാകെ ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജമഹേന്ദ്രൻ അവിടെയെത്തി അവരെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുന്നതിനായി അധ:സ്ഥിതരുടെ ഉജ്ജ്വലമായ പോരാട്ട ചരിത്രങ്ങളുറങ്ങുന്ന കേരളത്തിൻ്റെ മണ്ണിലേക്കു കൂട്ടികൊണ്ടുപോകുകയും ചെയ്യുന്നു.

തൻ്റെ മുത്തച്ഛൻ്റെ ആത്മമിത്രമായിരുന്ന സഖാവ് പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടകഥകൾ മനസ്സിലാക്കുമ്പോൾ അവരിൽ വലിയ മാറ്റങ്ങളുണ്ടാകും എന്നു രാജമഹേന്ദ്രന് ഉറപ്പുണ്ടായിരുന്നു. 1940-കളുടെ തുടക്കത്തിൽ തമിഴ്നാട്ടിലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവും ഗാന്ധിയനുമായ വേലായുധം എന്ന രാജമഹേന്ദ്രൻ്റെ മുത്തച്ഛനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറിയും ധീരപോരാളിയുമായ പി കൃഷ്ണപിള്ളയും കന്യാകുമാരി ജില്ലയിലെ എടലാകുടി ജയിലിൽ ഒരേസമയം തടവിൽ കഴിഞ്ഞിരുന്നു. പി. കൃഷ്ണപിള്ളയോടൊപ്പം നിരവധി പോരാട്ടങ്ങളിൽ പങ്കെടുത്ത ചിരുതയെന്ന 97 വയസ്സുള്ള ഒരമ്മ പഴയകാല അനുഭവങ്ങൾ ആ ഗ്രാമവാസികളോടു പങ്കുവയ്ക്കുന്നു. ജാതിപരമായ ഉച്ചനീചത്വങ്ങളും ജന്മിത്തവും ബ്രിട്ടീഷ്- ദിവാൻ ഭരണവുമൊക്കെ നിലനിന്നിരുന്ന ഒരു സാമൂഹ്യാവസ്ഥയെ മാറ്റിമറിച്ച് പുതിയൊരു കേരളത്തെ സൃഷ്ടിച്ചതിൽ സഖാവ് പി.കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നടന്ന ജനകീയ വിപ്ലവത്തിൻ്റെ ആവേശജ്വാലകൾ അവരിലേക്കും പകരുന്നു.

തമിഴ്നാട്ടിലെ എടലാക്കുടി ജയിലിൽ കഴിയവേ പി.കൃഷ്ണപിള്ളയ്ക്ക് ഒരു പെൺകുട്ടിയുമായി അവിചാരിതമായുണ്ടായ സൗഹൃദം പ്രണയമായി മാറുന്നതും അതേ തുടർന്ന് അവരുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളുമെല്ലാം ആ അമ്മ അവർക്ക് പറഞ്ഞു കൊടുക്കുന്നു. ഒളിവിലും തെളിവിലും ജയിലിലുമെല്ലാം സഖാവ് പി.കൃഷ്ണപിള്ള കാട്ടിയ ധീരതയുടെയും സഹനത്തിൻ്റെയും ഇച്ഛാശക്തിയുടെയും ചരിത്രം ഗ്രാമവാസികളിൽ ആശ്ചര്യവും ആവേശവും നിറയ്ക്കുന്നു. അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്ത ‘വസന്തത്തിൻ്റെ കനൽവഴികളിൽ’ എന്ന മലയാള ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ‘വീരവണക്കം’. ആദ്യസിനിമയിലെ ഏതാനും ഭാഗങ്ങൾ ഫ്ലാഷ് ബാക്കായി ‘വീരവണക്ക’ത്തിൽ കാണിക്കുന്നുമുണ്ട്. അനിൽ വി.നാഗേന്ദ്രൻ്റെ ആദ്യ തമിഴ് ചലച്ചിത്രത്തിന് പ്രിവ്യൂ ഷോയിൽ ലഭിച്ച ഊഷ്മളമായ അഭിനന്ദനങ്ങൾ തിയേറ്ററുകളിൽ വൻ വരവേല്പായി മാറുമെന്നതിൻ്റെ സൂചനയാണ്.

ദക്ഷിണേന്ത്യൻ ഭാഷകളിൽ നിറയെ ആരാധകരുള്ള സമുദ്രക്കനിയും ഭരത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് “വീരവണക്കം”.
റൊമാൻ്റിക്-ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്നും അതിശക്തമായ ഒരു ക്യാരക്ടർ വേഷത്തിലേക്കുള്ള ഭരത്തിൻ്റെ മാറ്റം ഈ ചിത്രത്തിൻ്റെ ശ്രദ്ധേയ ഘടകങ്ങളിലൊന്നാണ്. അതുപോലെ ‘വീരവണക്ക’ത്തിലെ പല അഭിനേതാക്കളെയും തങ്ങളിതുവരെ ചെയ്ത ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളാക്കി മാറ്റുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. 94-ാം വയസ്സിൽ പി.കെ. മേദിനി അവതരിപ്പിച്ച കഥാപാത്രം അവിസ്മരണീയമാണ്. സഖാവ് പി.കൃഷ്ണപിള്ളയായി സമുദ്രക്കനിയും രാജമഹേന്ദ്രനായി ഭരത്തും ചിരുതയായി പി.കെ.മേദിനിയും അവിസ്മരണീയ പ്രകടനമാണ് വീരവണക്കത്തിൽ കാഴ്ചവയ്ക്കുന്നത്. റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് ഫ്രാൻസിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരുടെ പ്രകടനങ്ങൾ തമിഴ് പ്രേക്ഷകരെ മാത്രമല്ല ഏവരെയും അത്ഭുതപ്പെടുത്തും.

ഇതിഹാസ ഗായകൻ ടി.എം. സൗന്ദർ രാജൻ്റെ മകൻ ടി.എം.എസ് സെൽവകുമാർ ഹൃദ്യമായ ടൈറ്റിൽ ഗാനം പാടിക്കൊണ്ട് ആദ്യമായി ചലച്ചിത്രപിന്നണി ഗാനലോകത്തേക്ക് വരുന്നുവെന്നതും വീരവണക്കത്തിൻ്റെ പ്രത്യേകതയാണ്.ഛായാഗ്രഹണം – ടി.കവിയരശ്,സിനു സിദ്ധാർത്ഥ്,
എഡിറ്റിംഗ് – ബി .അജിത് കുമാർ, അപ്പു ഭട്ടതിരി,
സംഘട്ടനം-മാഫിയ ശശി,സംഗീതം – പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്,ജെയിംസ് വസന്തൻ,സി.ജെ. കുട്ടപ്പൻ,അഞ്ചൽ ഉദയകുമാർ,

Story Highlights :‘Veeravanakkam’ is getting released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top