വെടിനിർത്തലിന് ധാരണയായില്ല; ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇറാൻ

അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തൽ തള്ളി ഇറാൻ. വെടിനിർത്തലിന് ധാരണയായിട്ടില്ലെന്നും യാതൊരുവിധ കരാറുകളും നിലവിൽ വന്നിട്ടില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി വ്യക്തമാക്കി. ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും അവസാനിപ്പിക്കാമെന്നും സൈനിക നീക്കങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീടെന്നും ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലും കറാജിലും റാഷ്തിലും വൻ സ്ഫോടനങ്ങൾ ഉണ്ടായി.
അതേസമയം ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. പിന്നാലെ ഖത്തറിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്നാണ് നിർദേശം.
ഇതിനിടെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് ഖത്തർ മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങളുടെ ലക്ഷ്യം ഖത്തറല്ലെന്നും ഖത്തർ സഹോദര തുല്യമായ രാജ്യമാണെന്നുമാണ് ഇറാന്റെ പ്രതികരണം. ആക്രമണം ഖത്തര്‍ ജനതയ്ക്ക് ഭീഷണിയാകില്ലെന്നും ഖത്തറുമായുള്ള ചരിത്രബന്ധം തുടരുമെന്ന് ഇറാൻ പ്രതികരിച്ചു.
Read Also: Iranian foreign minister says no final ceasefire agreement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here