ഭാരതാംബയുടെ ചിത്രം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാൻ ആകില്ല; ഗവർണർക്കെതിരെ മന്ത്രി ആർ ബിന്ദു

സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷമായിട്ടും കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരള സർവകലാശാലക്കുള്ളിൽ പോലും വിവാദ ചിത്രം എത്തിച്ചത് ഞെട്ടിക്കുന്ന സംഭവമാണ്. ഗവർണറുടേത് പ്രതിഷേധാർഹവും അപലപനീയമായ നീക്കമാണെന്നും മന്ത്രി ആർ ബിന്ദു ട്വന്റി ഫോറിനോട് പറഞ്ഞു.
അദ്ദേഹം ബാല്യകാലത്ത് ആർഎസ്എസ് ശാഖകളിൽ പോയ കാര്യങ്ങളെല്ലാം ഒരിക്കൽ ഞങ്ങളുമായി വിശദീകരിച്ചിരുന്നു. ഗവർണറുടെ സംഘപരിവാർ രാഷ്ട്രീയം ഇമ്പ്ലിമെന്റ് ചെയ്യാനുള്ള വേദിയല്ല രാജ്ഭവൻ. ഔദ്യോഗിക പരിപാടികളിൽ പ്രദർശിപ്പിക്കേണ്ട ജനാധിപത്യ വ്യവസ്ഥയിൽ സ്വീകാര്യമായ ബിംബമല്ല അദ്ദേഹം പ്രചരിപ്പിക്കുന്നതും കൊണ്ടുനടക്കുന്നതുമായ ഭാരതാംബയുടെ ചിത്രം. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും കാലം കഴിഞ്ഞിട്ടും കാവിക്കൊടിയേന്തിയ ഭാരതാംബയെ അദ്ദേഹം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പറയുന്നത് വളരെ ഖേദകരമാണെന്നും വീണ്ടും വീണ്ടും നിർബന്ധ ബുദ്ധിയോടെ ഗവർണർ ആവർത്തിക്കുന്നത് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു.
അതേസമയം, ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പതിവുപോലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും നിലയുറച്ചു. കേരളം സർവകലാശാല സെനറ്റ് ഹാളിൽ നടന്ന അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥലത്ത് എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധം നടത്തി. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പൊലീസിന്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുക്കാൻ എത്തുകയായിരുന്നു.
Story Highlights : Minister R Bindu against the Governor Rajendra Vishwanath Arlekar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here