Advertisement

യുവ നേതാക്കളുടെ പിന്തുണ വി ഡി സതീശന്; അൻവറുമായി സഹകരിക്കണമെന്ന അഭിപ്രായത്തിൽ ലീഗും കെപിസിസിയും

15 hours ago
Google News 2 minutes Read

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത. പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെ എതിർത്ത വിഡി സതീശൻ അതേ നിലപാടിൽ തുടരുകയാണ്. കോൺഗ്രസിലെ യുവ നേതാക്കളുടെ പിന്തുണയും വി ഡി സതീശനുണ്ട്. എന്നാൽ, അൻവറുമായി സഹകരിക്കണമെന്ന അഭിപ്രായമാണ് ലീഗിനും കെപിസിസി അധ്യക്ഷനുമുള്ളത്.

അൻവറുമായി സഹകരിക്കാം എന്ന മൃദു സമീപനം രമേശ് ചെന്നിത്തലയും കെ സുധാകരനും ഉൾപ്പെടെയുള്ള നേതാക്കൾ എടുക്കുമ്പോൾ വാതിലടച്ചു എന്നത് ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും എപി അനിൽകുമാറും. സമവായ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഇനി മുസ്ലിം ലീഗ് ഇല്ല എന്ന സൂചനയാണ് ലഭിക്കുന്നത്.

പിവി അൻവർ രാജി വെച്ചപ്പോൾ യുഡിഎഫിനൊപ്പം ചേർന്ന് നിരുപാധിക പിന്തുണ ഉണ്ടാകും എന്നുള്ളതാണ് രാഷ്ട്രീയ കേരളം ചിന്തിച്ചത്. എന്നാൽ പിന്നീട് നടന്നത് നാടകീയമായ കാര്യങ്ങൾ. യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞതോടെ പിവി അൻവർ മുന്നണിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിരാളിയായി. മറുവിഭാഗം അൻവറിന് പിന്തുണയും. പ്രതിപക്ഷ നേതാവിലേക്ക് അമ്പുകൾ എയ്ത് പിവി അൻവർ അതിരൂക്ഷ വിമർശനങ്ങൾ നടത്തി . പിണറായിസത്തിനും സതീശനിസത്തിനുമെതിരെ യുള്ള പോരാട്ടമാണ് നിലമ്പൂരിലേതെന്ന് അൻവർ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വീണ്ടും അൻവറിന്റെ മുന്നണി പ്രവേശനം ചർച്ചയായി. ഇരുപതിനായിരത്തോളം വോട്ട് അൻവർ നേടിയിട്ടുണ്ട്. അത് കണ്ടില്ലെന്നു നടിക്കാൻ ആകില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് സമവായും വേണം എന്നുമാണ് കെ സുധാകരനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം. മുസ്ലിം ലീഗും പരോക്ഷ പിന്തുണ അൻവറിന് നൽകുന്നു. എന്നാൽ അൻവർ പേരെടുത്ത് വിമർശിച്ച സതീശനും എപി അനിൽകുമാറും എതിരാണ്.അൻവറിനെ കൂടി എതിർത്താണ് യുഡിഎഫ് വലിയ വിജയം നിലമ്പൂരിൽ നേടിയത്. അതുകൊണ്ടുതന്നെ ഇനി സമവായം വേണ്ട എന്നും നിലപാട്. കൂടാതെ അൻവറിനെ കൂട്ടാതെ വിജയം കൈവരിക്കാൻ കഴിഞ്ഞതിൽ വിഡി സതീശന് മുന്നണിയിൽ മേൽക്കൈയുണ്ട്.

മുന്നണി പ്രവേശന ചർച്ചകളുടെ തുടക്കം മുതൽ മധ്യസ്ഥത വഹിച്ച മുസ്ലിം ലീഗ് ഇനി ഇല്ലെന്ന സൂചന നേതൃത്വത്തിന് നൽകിക്കഴിഞ്ഞു. അപ്പോൾ ചോദ്യങ്ങൾ ബാക്കിയാണ്. അസോസിയേറ്റ് അംഗമായ ആണോ , അതോ മുന്നണിയിൽ തൃണമൂൽ കോൺഗ്രസ് നേതാവായ അൻവറിനെ എടുക്കുമോ? അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ എന്തു നിലപാട് ? ആര് മധ്യസ്ഥത വഹിക്കും? അൻവർ രണ്ടുദിവസം മാധ്യമങ്ങളെ കാണില്ല എന്നാണ് അറിയിച്ചിരിക്കുന്നത് . ഈ മൗനം വെടിയുമ്പോൾ അൻവർ ആർക്കെതിരെ വിമർശനമുന്നയിക്കുമെന്നതും കാത്തിരുന്ന് കാണണം. ചുരുക്കത്തിൽ അൻവറിനെ ചൊല്ലിയുള്ള പൊല്ലാപ്പ് യുഡിഎഫിൽ അടങ്ങുന്നില്ല. നിലവിൽ ആരു പറഞ്ഞാലും തോന്നുമ്പോൾ നിലപാട് മാറ്റുന്ന അൻവർ വേണ്ട എന്നതാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം. അതിനുമുകളിൽ ചർച്ചകൾ നടന്നാൽ ആയിരിക്കും രാഷ്ട്രീയ ചലനങ്ങൾക്ക് സാധ്യത.

Story Highlights : V DSatheesan rules out UDF entry for P V Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here