‘പറക്കാന്‍ ആരുടേയും അനുമതി വേണ്ട’;നിഗൂഢ പോസ്റ്റുമായി ശശി തരൂര്‍

മോദി സ്തുതിയെച്ചൊല്ലി പരോക്ഷയുദ്ധം പ്രഖ്യാപിച്ച് ഡോ ശശി തരൂരും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറക്കാന്‍ ആരുടേയും അനുമതി ആവശ്യമില്ലെന്നും ചിറകുകള്‍ നിന്റേതാണെന്നും ആകാശം ആരുടേയും സ്വന്തമല്ലെന്നും ശശി തരൂര്‍ എഴുതി. എന്ത് എഴുതണം എന്ന് ഞാന്‍ തീരുമാനിക്കും എന്ന അര്‍ത്ഥത്തിലാണ് തരൂരിന്റെ പ്രതികരണം. എഴുത്തുകാരി അന്ന ഗൗക്കറുടെ ആസ്‌ക് പെര്‍മിഷന്‍ ടു ഫ്ളൈ എന്ന പുസ്തകത്തിലെ വരികള്‍ കടമെടുത്തുകൊണ്ടാണ് ശശി തരൂരിന്റെ പോസ്റ്റ്. (Shashi Tharoor replay to Mallikarjun Kharge)
തുടര്‍ച്ചയായി മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡോ ശശി തരൂരിനെതിരെ ഇതാദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. ചിലര്‍ക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണന്നുമായിരുന്നു ഖര്‍ഗെയുടെ വിമര്‍ശനം. ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും കോര്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഉള്‍പ്പെടെ ഞങ്ങള്‍ രാജ്യ താല്പര്യത്തിനൊപ്പം നിന്നു. രാജ്യമായിരുന്നു ഞങ്ങള്‍ക്ക് എന്നും പ്രധാനം. പക്ഷേ, മറ്റു ചിലര്‍ക്ക് മോദിയാണ് വലുതെന്നായിരുന്നു ഖര്‍ഗെയുടെ വിമര്‍ശനം. നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ എന്നും മല്ലികാര്‍ജുന്‍ ഗര്‍ഗെ പരിസഹിച്ചു.
Read Also: ‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ
തരൂരിന്റെ ആവര്‍ത്തിച്ചുള്ള മോദി സ്തുതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് കടുത്ത അമര്‍ഷത്തിലാണ്, ഇതാണ് ഖര്‍ഗെയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. സര്‍ക്കാരിന്റെ പ്രതിനിധിയായി തരൂര്‍ മോസ്‌കോയിലാണുള്ളത്. റഷ്യന്‍ പ്രസിഡന്റുമായുളള കൂടിക്കാഴ്ചയ്ക്കായാണ് തരൂര്‍ മോസ്‌കോയില്‍ എത്തിയിരിക്കുന്നത്. തന്റെ ചാട്ടം ബി ജെ പിയിലേക്കുള്ളതല്ലെന്നാണ് തിരുവനന്തപുരം എം പിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ഡോ ശശി തരൂര്‍ മോസ്‌കോയില്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചുള്ള ശശി തരൂരിന്റെ ലേഖത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത പ്രതിഷേധം ഉയരവേയാണ് വിശദീകരണവുമായി തരൂര്‍ തന്നെ രംഗത്തെത്തിയത്.
താന്‍ ദേശീയതയെക്കുറിച്ചാണ് സംസാരിക്കുന്നത്, ഓപ്പറേഷന്‍ സിന്ദൂറിനുശേഷം നടത്തിയ സര്‍വ്വകക്ഷി സന്ദര്‍ശനത്തിന്റെ വിജയത്തെകുറിച്ചുള്ള അവലോകനത്തിലാണ് കാര്യപ്രാപ്തിയും മോദിയുടെ ഊര്‍ജ്വസ്വലതയും ഇടപെടാനുള്ള സന്നദ്ധതയും സംബന്ധിച്ച് താന്‍ പറഞ്ഞതെന്നാണ് തരൂരിന്റെ വിശദീകരണം. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഡോ ശശി തരൂര്‍, ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചത് ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായാണ് എന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് തരൂര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ദൗത്യത്തിന്റെ വിജയം എല്ലാ പാര്‍ട്ടിക്കാരുടേയും വിജയമായാണ് താന്‍ കാണുന്നത്, രാജ്യത്തിന്റെ വിദേശനയവും മറ്റു രാജ്യങ്ങളുമായുള്ള ഇടപടെലുമാണ് താന്‍ ലേഖനത്തില്‍ വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് ഒരു വിദേശ നയം മാത്രമേയുളളൂ അതില്‍ ബിജെപിയുടേത്, കോണ്‍ഗ്രസിന്റേത് എന്നൊന്നില്ലെന്നായിരുന്നു തരൂര്‍ ഭാഷ്യം. എന്തായാലും ഡോ ശശി തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസിലും ബി ജെ പിയിലും ചൂടേറിയ ചര്‍ച്ചകളാണ് അരങ്ങേറുന്നത്. എത്രകാലം തരൂരിന് നേതൃത്വത്തെ വെല്ലുവിളിച്ചും അവഗണിച്ചും കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയുമെന്നാണ് നേതാക്കള്‍ ഉറ്റുനോക്കുന്നത്. അച്ചടക്കത്തിന്റെ സീമകള്‍ ലംഘിച്ചാല്‍ നടപടിയെന്നാണ് എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കിയത്. അതിന് തൊട്ടുപിന്നാലേയാണ് തരൂര്‍ വീണ്ടും മോദി സ്തുതിയുമായി രംഗത്തെത്തിയത്.
Story Highlights : Shashi Tharoor replay to Mallikarjun Kharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here