‘ക്യാപ്റ്റന്‍ പ്രയോഗം കോണ്‍ഗ്രസിന്റേതല്ലെന്ന് മാത്യു കുഴല്‍നാടന്‍, ചെന്നിത്തലയ്‌ക്കെതിരെ ഉണ്ണിത്താന്‍’; പുകയുന്ന കോണ്‍ഗ്രസ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം പകരുന്നതായിരുന്നു ഈ വിജയം. 99 സീറ്റില്‍ നിന്നും ഒരു സീറ്റിന്റെ കുറവുമായാണ് പിണറായി സര്‍ക്കാര്‍ ഇനി പത്തുമാസം ഭരിക്കേണ്ടത്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന് രാഷ്ട്രീയമായി വന്‍തിരിച്ചടിയാണ്. എന്നാല്‍ ഷൗക്കത്ത് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ ഇരുചേരിയിലാണ്.
ഇതാണ് കോണ്‍ഗ്രസ്, ഒറ്റെക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും, വിജയിച്ചുകയറിയാല്‍ അതിന്റെ ക്രഡിറ്റിനെ ചൊല്ലി തര്‍ക്കം ആരംഭിക്കും. വിജയശില്പിയെ ചൊല്ലി തര്‍ക്കമാവും. നേതാക്കള്‍തമ്മില്‍ ചേരിതിരിഞ്ഞ് ആരോപണവും ചെളിവാരിയെറിയലും നടക്കും. കുറച്ചുദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിഴുപ്പലക്കലിനു ശേഷം ഹൈക്കമാന്റ് ഇടപെടും, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ സ്ഥിതിഗതികള്‍ ശാന്തമാവും. പതിവ് ലൈനില്‍ തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ വീണ്ടും കലാപത്തിനുള്ള വഴിയൊരുങ്ങുകയാണ് ‘ക്യാപ്റ്റന്‍’ പ്രയോഗം. ക്യാപ്റ്റന്‍, കപ്പിത്താന്‍ തുടങ്ങിയ പ്രയോഗം കോണ്‍ഗ്രസിന്റേതല്ലെന്ന നിലപാടിലാണ് മാത്യു കുഴല്‍നാടന്‍. ഇടതുനേതാക്കള്‍ സ്ഥിരം പ്രയോഗിക്കുന്ന ഈ വിശേഷണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചാര്‍ത്തുന്നതിനെതിരെയായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രതിഷേധം. പിണറായി വിജയനെ ക്യാപ്റ്റനെന്നും കപ്പിത്താനെന്നും വിശേഷിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചവരായിരുന്നു കോണ്‍ഗ്രസ് എം എല്‍ എമാര്‍ എന്നതാണ് കുഴല്‍നാടന്റെ അഭിപ്രായഭിന്നതയ്ക്ക് കാരണം.
നിലമ്പൂര്‍ വിജയത്തിന് ശേഷം കോണ്‍ഗ്രസില്‍ വാക്‌പോരിനുള്ള വഴിതുറന്നത് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഇതിനുപിന്നാലയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മാത്യുകുഴല്‍നാടന്‍ എന്നിവര്‍ പ്രതികരണവുമായി ചര്‍ത്തകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. പരസ്യപ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ പോരാട്ടത്തിനുള്ള വഴിതുറക്കുകയാണ്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും, കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നെങ്കില്‍ മാത്രമേ വിജയിക്കാനാവൂ എന്നും നേതാക്കള്‍ തീരുമാനിക്കുന്നു. പടലപ്പിണക്കങ്ങളെല്ലാം മാറ്റി വച്ച് ഒറ്റക്കെട്ടായി നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്നു. നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കാന്‍ ഈ കൂട്ടായ്മ കാരണമാവുന്നു. പി വി അന്‍വര്‍ വിഷയം, നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയും തുടങ്ങി നിരവധി വിഷയങ്ങളില്‍ അനൈക്യത്തിനുള്ള വഴികള്‍ ഏറെയായിരുന്നു. എന്നാല്‍ ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയുടെ വിജയം മാത്രമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം. എതിരാളി നിസ്സാരനായിരുന്നില്ല, സിപിഐഎമ്മിന് അവതരിപ്പിക്കാന്‍ പറ്റുന്ന കരുത്തനായ സ്ഥാനാര്‍ത്ഥിയെ നേരിടാനും നിലമ്പൂരിലെ മുന്‍ എം എല്‍ എയായ പി വി അന്‍വര്‍ ഉയര്‍ത്തിയ എതിര്‍ശബ്ദത്തെ വ്യക്തതയോടെ നേരിടാനും കോണ്‍ഗ്രസിന് കഴിഞ്ഞു. യുഡിഎഫ് കോ-ഓഡിനേഷന്‍ ചുമതലക്കാരനായിരുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരേയും മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്ന കെ പി അനില്‍ കുമാറിനേയും യു ഡി എഫ് സ്ഥാനാര്‍ത്ഥിയേയും കടന്നാക്രമിച്ചായിരുന്നു അന്‍വറിന്റെ തിരഞ്ഞെടുപ്പ് വിജയം. എതിരാളികളെ രാഷ്ട്രീയ വ്യക്തതയോടെ നേരിടാന്‍ വി ഡി സതീശന്‍ ടീമിന് കഴിഞ്ഞു. ഇത് വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കിയെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്.
നിലമ്പൂര്‍ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ക്യാപ്റ്റന്‍ഷിപ്പിനെ പുകഴ്ത്തി മാധ്യമങ്ങള്‍ രംഗത്തെത്തി. അന്‍വറെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്നതുള്‍പ്പെടെ, നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞതാണ് വിജയത്തിന്റെ തിളക്കം കൂട്ടിയതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ക്യാപ്റ്റന്‍ പ്രയോഗത്തില്‍ അസ്വസ്ഥനായ മുന്‍ പ്രതിപക്ഷനേതാവ് ശക്തമായ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കെപിസിസി അധ്യക്ഷനായിരുന്നപ്പോഴും പ്രതിപക്ഷനേതാവായിരുന്നപ്പോഴും താന്‍ നിരവധി വിജയങ്ങള്‍ നേടിയ നേതാവായിരുന്നുവെന്നും എന്നാല്‍ അപ്പോഴൊന്നും ആരും തന്നെ ക്യാപ്റ്റനായി കണ്ടിരുന്നില്ലെന്നും ആരും തന്നെ വാഴ്ത്തിയില്ല എന്നുമായിരുന്നു ചെന്നിത്തലയുടെ സങ്കടപരാതി.
താന്‍ ക്യാപ്റ്റനാണെങ്കില്‍ ചെന്നിത്തല മേജറാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. നിലമ്പൂര്‍ വിജയവുമായുയരുന്ന ചര്‍ച്ചകള്‍ക്ക് മറുപടിയില്ലെന്ന നിലപാടിലാണ് വി ഡി സതീശന്‍.
ചെന്നിത്തലയുടെ ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പക്ഷം പിടിച്ച്
രംഗത്തുവന്നതോടെ കോണ്‍ഗ്രസില്‍ വീണ്ടും യുദ്ധകാണ്ഡമായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ രമേശ് ചെന്നിത്തലയെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ചെന്നിത്തലയുടെ പുതിയ പ്രവണതയെന്നായിരുന്നു ഉണ്ണിത്താന്റെ ആരോപണം. യുവനേതാക്കളായ ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടം എന്നിവര്‍ക്കെതിരേയും ഉണ്ണിത്താന്റെ ശകാരമുണ്ട്. പാര്‍ട്ടിയാണ് വലുതെന്ന കാര്യം യൂത്ത് നേതാക്കള്‍ മറക്കുന്നുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.
മാത്യു കുഴല്‍നാടന്‍ എന്നിവരാണ് ഇന്ന് പരസ്യമായി ചെന്നിത്തലയ്‌ക്കെതിരെ രംഗത്തെത്തിയത്. വരും മണിക്കൂറിനുള്ളില്‍ കൂടുതല്‍ നേതാക്കള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്താനുള്ള സാധ്യതയാണുള്ളത്.
പി വി അന്‍വര്‍ വിഷയത്തില്‍ വി ഡി സതീശന്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷവും പി വി അന്‍വറിനെ ഒപ്പം കൂട്ടണമായിരുന്നുവെന്ന നിലപാട് ചെന്നിത്തല ആവര്‍ത്തിച്ചു. യുവ നേതാക്കള്‍ പ്രതിപക്ഷനേതാവിനൊപ്പമാണ് എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഒരു തിരഞ്ഞെടുപ്പ് വിജയത്തിന്റെ ചൂടാറും മുന്‍പ് വിവാദങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയത് കോണ്‍ഗ്രസിന് കടുത്ത ക്ഷീണമാവുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം.
Story Highlights : Congress in trouble as leaders argue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here