“നിലമ്പൂർ മോഡലിൽ മുന്നോട്ട് പോയാൽ കേരളം കോൺഗ്രസ് ഭരിക്കും”; കെ. മുരളീധരൻ

നിലമ്പൂർ മോഡലിൽ മുന്നോട്ട് പോയാൽ കേരളം കോൺഗ്രസ് ഭരിക്കുമെന്ന് കെ മുരളീധരൻ. സ്ത്രീകളുടെ കണ്ണീര് വീണാൽ ഒരു ഭരണകർത്താക്കൾക്കും മുന്നോട്ട് പോകാനാകില്ല. ആശ പ്രവർത്തകരുടെ ഇടപെടൽ നിലമ്പൂരിൽ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഒരു മനസോടെ മുന്നോട്ട് പോകണം . പറക്കുമ്പോൾ നമുക്ക് ഒരുമിച്ച് പറക്കണം. ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റക്ക് പറന്നാൽ ചിറകരിഞ്ഞ് താഴെ വീഴും. സണ്ണി ജോസഫ്, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, അനിൽകുമാർ എന്നിവരെ വേദിയിലിരുത്തിയായിരുന്നു മുരളീധരന്റെ പ്രതികരണം.
അതേസമയം പി വി അൻവറിന് മുന്നിൽ യുഡിഎഫ് വാതിൽ തുറക്കേണ്ടെന്ന നിലപാടിന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പിന്തുണ. അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ എതിർത്തു. വിവാദ പരാമർശങ്ങളിൽ ഡോ. ശശി തരൂർ എം പിയ്ക്കെതിരെയും വിമർശനമുയർന്നു. ആശയക്കുഴപ്പം ഒഴിവാക്കി തരൂരിനെ ചേർത്ത് നിർത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ക്രെഡിറ്റ് ചർച്ച ചെയ്യുന്നവർ വി എസ് ജോയിയെ മാതൃക ആക്കണമെന്ന് കെ സി വേണുഗോപാൽ യോഗത്തിൽ പറഞ്ഞു. ക്രെഡിറ്റിനെ കുറിച്ച് തർക്കമില്ലെന്നായിരുന്നു രാഷ്ട്രീയകാര്യ സമിതിയ്ക്ക് ശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.
ക്യാപ്റ്റൻ-മേജർ പരാമർശത്തിൽ താൻ പട്ടാളക്കാരൻ എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ഉടൻ പാർട്ടി പുനസംഘടന വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. പി ജെ കൂര്യൻ, ജോസഫ് വാഴക്കൻ, ടി എൻ പ്രതാപൻ, കെ.സി ജോസഫ് എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.
Story Highlights : K Muraleedharan calls for unity within the party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here