കൊച്ചിയിലെ റേഞ്ച് റോവർ അപകടം; പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു; പോലീസിനെതിരെ മരിച്ച റോഷന്റെ കുടുംബം

കൊച്ചിയിൽ റേഞ്ച് റോവർ കാർ അപകടത്തിൽ പോലീസിനെതിരെ മരിച്ച റോഷന്റെ കുടുംബം. പോലീസ് അന്വേഷണത്തിൽ സംശയമുണ്ടെന്ന് കുടുംബം പറയുന്നു. ഇതുവരെ അന്വേഷണത്തിന്റെ ഒരു വിവരം അറിയിച്ചിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും റോഷന്റെ ഭാര്യ ശാലു ട്വന്റിഫോറിനോട് പറഞ്ഞു.
കുടുംബത്തിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഒരു വിവരവും ശേഖരിച്ചിട്ടില്ല. പോലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നതായി കുടുംബം പറഞ്ഞു. റോഷന് ആഡംബര വാഹനങ്ങൾ ഓടിക്കാൻ പരിശീലനം ലഭിച്ചിട്ടുണ്ട്. 10 വർഷമായി ഈ മേഖലയിൽ ജോലി ചെയ്ത് വരികയാണെന്ന് കുടുംബം പറയുന്നു. നേരത്തെ ഡ്രൈവറായി വോൾവോയുടെ കമ്പനിയിലായിരുന്നു റോഷൻ ജോലി ചെയ്തിരുന്നത്. പിന്നീടാണ് റേഞ്ച് റോവറിന്റെ ഷോറൂമിലേക്ക് റോഷൻ ജോലിക്കെത്തിയത്. ഇവിടെയും രണ്ട് വർഷത്തോളം ഡ്രൈവറായി ജോലി ചെയ്തിരുന്നു. പിന്നീടാണ് കോർഡിനേറ്ററായി ജോലിയിലേക്ക് റോഷൻ മാറുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചി ചളിക്കവട്ടത്തെ ഷോറൂമിൽ അപകടമുണ്ടായത്. കാർ പുറകോട്ട് ഇറക്കിയപ്പോൾ വാഹനത്തിന്റെ റൈഡിങ് മോഡ് മാറ്റിയിരുന്നില്ല. തന്മൂലം ആക്‌സിലേറ്ററിൽ കാലമർത്തിയപ്പോൾ വാഹനം നിയന്ത്രണത്തിൽ നിന്നില്ല. ഇതോടെ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഷോറൂം ജീവനക്കാരനായ റോഷനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടം മാനുഷിക പിഴവ് മൂലമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. വാഹനത്തിൽ നടത്തിയ പരിശോധനയിൽ തകരാറുകൾ കണ്ടെത്തിയില്ല. യന്ത്ര തകരാറോ,സാങ്കോതിക തകരാറോ വാഹനത്തിന് ഇല്ലെന്നാണ് മോട്ടർ വാഹന വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ട്രോഡ് യൂണിയൻ തൊഴിലാളിയായ അൻഷാദിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിരുന്നു.
അപകടത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കേരളത്തിലെ ഡീലേഴ്സിനെത്തുന്ന വാഹനം ഇറക്കുന്നതിന് ട്രേഡ് യൂണിയനുകൾ പരിശീലനം ലഭിക്കാത്ത ആളുകളെയാണ് നിയോഗിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്. ഷോറും ജീവനക്കാർ വാഹനം ഇറക്കിയാൽ നോക്കുകൂലി അവശ്യപ്പെടുന്നുവെന്നും ഡീലേഴ്സ് പറയുന്നു.
Story Highlights : Kochi Range Rover accident: Roshan’s family against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here