‘പാകിസ്താന്റെ ഭൂപടത്തിൽ പുഷ്പാർച്ചന നടത്തേണ്ട കാര്യമില്ല, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ഏറ്റുമുട്ടാൻ ഗവർണർ വരരുത്’; മന്ത്രി വി ശിവൻകുട്ടി

കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനൻ കുന്നുമ്മലിന്‍റെ നടപടിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടതാണ് സിൻഡിക്കേറ്റ്. സസ്പെൻഷൻ നടപടി ജനാധിപത്യ വിരുദ്ധമാണ്.
രജിസ്ട്രാറെ തിരഞ്ഞെടുത്തത് സിൻഡിക്കേറ്റാണ്. സസ്പെൻഷൻ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധം. ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ വി സി പെരുമാറുന്നതായും മന്ത്രി വിമർശിച്ചു. രജിസ്‌ട്രാർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചട്ട ലംഘനം ഉണ്ടെന്നു അറിയിച്ച പരിപാടിയിൽ ഗവർണർ പങ്കെടുത്തതാണ് ചട്ട ലംഘനം. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടെന്നറിഞ്ഞിട്ടും ഗവർണർ പരിപാടിയിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ഏറ്റുമുട്ടാൻ ഗവർണർ വരരുത്. പാകിസ്താന്റെ ഭൂപടത്തിൽ പുഷ്പാർച്ചന നടത്തേണ്ട കാര്യമില്ല.
കൊടിപിടിച്ച ഒരു സഹോദരിയുടെ ചിത്രത്തെ മനിച്ചില്ലെന്നാണ് ഒരു ആരോപണം. ഭരണഘടന അതിനെ അംഗീകരിച്ചിട്ടില്ല. ഒരു പഞ്ചായത്ത് പോലും അംഗീകരിച്ചിട്ട് ഇല്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ എന്നു ചോദിച്ച മന്ത്രി ശിവൻകുട്ടി ഇത് കേരളമാണ്, ഇതൊന്നും അനുവദിച്ചു നൽകില്ലെന്നും വ്യക്തമാക്കി.
പരമാവധി സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്. ഗവർണറാണ് സർവകലാശാല ചട്ടങ്ങളോട് അനാദരവ് കാട്ടിയത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിന് വേണ്ടിയും നേട്ടങ്ങളെ ഇകഴ്ത്തി കാട്ടുന്നതിനുള്ള നടപടിയുമാണ് ഗവർണർ ഇപ്പോൾ നടത്തുന്നത്. ഇത് ബാധിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും ആണ്. ഇത് ബോധപൂർവ്വം കേരളം നേട്ടം കൈവരിക്കരുതെന്ന് കണ്ട് നടത്തുന്ന പ്രവർത്തനമാണെന്നും മന്ത്രി ആരോപിച്ചു.
Story Highlights : v sivankutty against ku registrar suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here