JSK വിവാദം; ‘സുരേഷ് ഗോപിക്ക് അമർഷം ഉണ്ട്; സെൻസർ ബോർഡിലെ ചിലർ സെൻസിബിൾ ഇല്ലാതെ പ്രവർത്തിക്കുന്നു’; ജി സുരേഷ് കുമാർ

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി മലയാള സിനിമ സംഘടനകൾ. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ചേർന്ന് നൽകിയ നിവേദനം കേന്ദ്രമന്ത്രിക്ക് കൈമാറിയെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. നിവേദനം പരിശോധിക്കണമെന്ന് മന്ത്രി ഉറപ്പു നൽകിയെന്നും സുരേഷ് കുമാർ അറിയിച്ചു.
സുരേഷ് ഗോപിക്ക് അമർഷം ഉണ്ടെന്നും അദ്ദേഹം എല്ലാം ഉള്ളിൽ ഒതുക്കുന്നുവെന്നും ജി സുരേഷ് കുമാർ പറഞ്ഞു. കേന്ദ്രമന്ത്രി ആയതിനാൽ സുരേഷ് ഗോപിക്ക് പ്രതികരിക്കാൻ പരിമിതികൾ ഉണ്ട്. അദ്ദേഹത്തിന് വേണ്ടി തങ്ങൾ ശബ്ദം ഉയർത്തുമെന്ന് അദേഹം വ്യക്തമാക്കി. സെൻസർ ബോർഡിലെ ചില ആളുകൾ സെൻസിബിൾ ഇല്ലാതെ പ്രവർത്തിക്കുന്നുവെന്ന് ജി സുരേഷ് കുമാർ വിമർശിച്ചു. എല്ലാത്തിനും തുടക്കം എമ്പുരാൻ സിനിമ ആയിരുന്നു. എമ്പുരാനോടെ സെൻസർ ബോർഡ് പുലർത്തിയ അമിത ജാഗ്രതയാണ് കാരണമെന്ന് സുരേഷ് കുമാർ പറഞ്ഞു.
Read Also: കേരളത്തിലുള്ളത് അടിപൊളി റെയിൽവേ, ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും; അശ്വനി വൈഷ്ണവ്
മാർഗരേഖ ഉണ്ടാക്കേണ്ടത് സെൻസർ ബോർഡാണെന്നും കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് കുമാർ വ്യക്തമാക്കി. അതേസമയം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കണ്ട് ഹൈക്കോടതി. ജസ്റ്റിസ് എൻ നഗരേഷും കോടതി പ്രതിനിധികളും കാക്കനാട്ടെ സ്റ്റുഡിയോയിൽ എത്തിയാണ് സിനിമ കണ്ടത്. ചിത്രം കണ്ട് വിലയിരുത്തിയ കോടതി ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കും.
സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതി അസാധാരണമായ തീരുമാനം എടുത്തത്. അപകീർത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയിൽ ഇല്ലെന്ന് സിനിമ കണ്ടാൽ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു. പൂർണമായും കോടതി നടപടികളോടെയാണ് പ്രദർശനം നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പോലും പ്രവേശനം ഉണ്ടായിരുന്നില്ല.
Story Highlights : G Suresh Kumar responds in Janaki vs State of Kerala controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here