വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ‘മൂന്ന് തലത്തിൽ അന്വേഷണം നടക്കും’; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് തലത്തിൽ അന്വേഷണം നടക്കുന്നെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സംഭവത്തിൽ തദ്ദേശ സ്ഥാപനത്തിന്റെ പങ്കും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അപകടമുണ്ടായ തേവലക്കര ഹൈസ്കൂളും മരിച്ച മിഥുന്റെ വീടും മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും സന്ദർശിച്ചു. അതേസമയം വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാണ്. സെക്രട്ടേറിയറ്റിലേക്ക് എബിവിപിയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് യുവമോർച്ചയും നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രിമാർക്ക് നേരെ ആർവൈഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം നാളെ സംസ്കരിക്കും.
മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. രാവിലെ 10 മണിക്ക് തേവലക്കര സ്കൂളിൽ പൊതു ദർശനം നടക്കും. അമ്മ സുജ നാളെ ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലെത്തും. കുവൈറ്റിൽ നിന്നുള്ള വിമാനം രാവിലെ 9 ന് കൊച്ചിയിലെത്തും. നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. നാളെ രണ്ട് മണിയോടെ വീട്ടിൽ എത്തുമെന്നാണ് കരുതുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.
അതേസമയം മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യവിദ്യഭ്യാസം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്.
Story Highlights : Three-level investigation to be conducted Mithun death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here