മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കാലവർഷത്തിന്റെ ശക്തി വർദ്ധിപ്പിക്കും.
നാളെ മധ്യ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം, മഴയെ തുടർന്ന് സംസ്ഥാനത്തെ പല ഇടങ്ങളിലും നാശനഷ്ടമുണ്ടായി. കനത്ത മഴയിൽ അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോന്നി ആവണിപ്പാറ ഉന്നതിയിൽ മുപ്പത്തിയഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
പത്തനംതിട്ട ചിറ്റാറിൽ കനത്ത മഴയിലും കാറ്റിലും മരംവീണ് വീട് ഭാഗികമായി തകർന്നു. കോഴിക്കോട് താമരശ്ശേരിയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണു. വീടിനോട് ചേർന്ന ഷെഡിന്റെ മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. അപകടത്തിൽ ആളപായമില്ല. ഫോർട്ട്കൊച്ചി അമരാവതിയിൽ ശക്തമായ കാറ്റിൽ ആൽമരം കടപുഴകി വീണു വാഹനം തകർന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ് ഉണ്ട്. കൊച്ചി ചെല്ലാനം കണ്ണമാലിയിലും എടവനക്കാടും കടൽ കയറ്റം രൂക്ഷമായി. പഴങ്ങാട് ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി. ഈ പ്രദേശത്ത് കടലാക്രമണം തടയാൻ 15 ദിവസത്തിനുള്ളിൽ കടൽഭിത്തി നിർമ്മിക്കുമെന്ന് കളക്ടർ വാക്ക് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
Story Highlights : Change in rain warning; Orange alert in 2 districts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here