മനുഷ്യക്കടത്ത് ആരോപണം; ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ബജ്റംഗ്‍ദൾ പ്രവർത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി.
ബജ്‌റംഗ്ദൾ പ്രവർത്തകർ മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ഇവരെ തടഞ്ഞു വക്കുകയായായിരുന്നു. ദുർഗ് റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു.
റെയിൽവേ സ്‌റ്റേഷനിൽ പെൺകുട്ടികളെ സിസ്റ്റർമാർ കാത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പ്ലാറ്റ് ഫോം ടിക്കറ്റില്ലായിരുന്നു. തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാൻ സിസ്റ്റർമാർ എത്തുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞത്. എന്നാൽ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടർന്ന് പ്രാദേശിക ബജ്റംഗ്‍ദൾ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇത് മനുഷ്യക്കടത്തുണ്ടെന്നും പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ബജ്റംഗ്‍ദൾ പ്രവർത്തകർ ആരോപിച്ചു. റെയിൽവേ സ്റ്റേഷനിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
രണ്ട് കന്യാസ്ത്രീകളും ഒരു സഹായിയും ആയിരുന്നു ഉണ്ടായിരുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് എത്തിയതെന്നും പെൺകുട്ടികൾ പറഞ്ഞു. കൂടാതെ മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രവും തിരിച്ചറിയൽ രേഖകളും പെൺകുട്ടികൾ കാണിച്ചു. എന്നാൽ ബജ്റംഗ്‍ദൾ പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്ന് പെൺകുട്ടികളെ വനിതാ ക്ഷേമ സംരക്ഷണം സമിതിയുടെ സംരക്ഷണയിലാക്കി.
Story Highlights : Two Malayali nuns arrested in Chhattisgarh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here