ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തന ദൗത്യം തുടരുന്നു. എഴുപതോളം ആളുകളെയാണ് കാണാതായത്. സൈന്യം എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, ഐടിബിപി തുടങ്ങിയ സേനകളാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. മേഖലയിൽ കാണാതായ 9 സൈനികർക്കായുള്ള തെരച്ചിലും തുടരുകയാണ്. കനത്തമഴയെത്തുടർന്ന് എസ്ഡിആർഎഫിന്റെ ഒരു സംഘം ഋഷികേശിൽ കുടുങ്ങി.
ഇതുവരെ 130 ഓളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്തമഴയും മണ്ണിടിച്ചിലും കാരണം ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. എയർ ലിഫ്റ്റിങിനായി വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററുകളും ഇന്ന് ഉത്തരകാശിയിൽ എത്തിയേക്കും.
Read Also: അതിതീവ്രമഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ അവധി
ഉത്തരാഖണ്ഡിലെ നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. മേഘവിസ്ഫോടനത്തിൽ വൻ നാശനഷ്ടം ഉണ്ടായ ധരാലി ഗ്രാമം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഇന്ന് സന്ദർശിച്ചേക്കും. ഇന്നലെ ഉച്ചയോടെയാണ് ഉത്തരകാശിയിൽ മേഘവിസ്ഫോടനം ഉണ്ടായത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സാഹചര്യങ്ങൾ വിലയിരുത്തി.
Story Highlights : Uttarakhand cloudburst Rescue operations are in progress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here