ഡൽഹിയിലെ തെരുവുനായ ശല്യം; ഹർജി മൂന്നംഗ ബെഞ്ചിനുവിട്ട് ചീഫ് ജസ്റ്റിസ്

ഡൽഹിയിലെ തെരുവുനായ ശല്യം സംബന്ധിച്ച ഹർജി മൂന്നംഗ ബെഞ്ചിനുവിട്ട് ചീഫ് ജസ്റ്റിസ്. കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ജെ.ബി.പർദിവാലയുടെ ബെഞ്ചിൽനിന്ന് മാറ്റിയത്. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. രാജ്യതലസ്ഥാന മേഖലയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനാണ് സുപ്രീം കോടതി കഴിഞ്ഞദിവസം നിർദേശിച്ചത്
പേവിഷബാധയേറ്റുള്ള മരണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ നിർണായക നിർദേശം നൽകിയത്. പിടികൂടിയ നായ്ക്കളെ ഷെൽട്ടറുകളിൽ നിന്ന് ഒരു കാരണവശാലും പുറത്തുവിടരുതെന്നും ഉത്തരവ് മാനിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് സുപ്രിംകോടതി പറഞ്ഞത്. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡൽഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാv) എന്നിവിടങ്ങളിലെയും അധികൃതരോട് കോടതി ആവശ്യപ്പെട്ടു. പേവിഷബാധയേറ്റ് മരിച്ചവരെ തിരികെക്കൊണ്ടുവരാൻ മൃഗസംരക്ഷണ പ്രവർത്തകർക്ക് സാധിക്കുമോ എന്നും കോടതി ചോദിച്ചിരുന്നു.
അതേസമയം സുപ്രിംകോടതി ഉത്തരവിനെതിരെ വിമർശനവും ഉയർന്നു. സുപ്രിംകോടതിയുടെ നിർദേശം ക്രൂരമാണെന്നും ദീർഘവീക്ഷണം ഇല്ലാത്ത വിധത്തിലാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. ഡൽഹിയിലെ തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂവെന്നും അത് നിരവധി പാരിസ്ഥിതിക, സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മനേകാ ഗാന്ധി പ്രതികരിച്ചിരുന്നു.
Story Highlights : Delhi Stray dog Chief Justice refers the petition to a three-judge bench
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here