കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളില്‍ നിന്ന് ഇഡി കണ്ടുക്കെട്ടിയ സ്വത്ത് ആവശ്യപ്പെടാതെ ബാങ്ക്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കരുവന്നൂര്‍ ബാങ്ക് അധികൃതരുടെ ഒളിച്ചുക്കളി. കേസിലെ പ്രതികളില്‍ നിന്ന് ഇഡി കണ്ടുക്കെട്ടിയ സ്വത്ത് ആവശ്യപ്പെടാതെ ബാങ്ക്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സ്വത്ത് വിട്ട് നല്‍കാന്‍ ഇഡി തയ്യാറായിട്ടും തിരികെ വാങ്ങി നിക്ഷേപകര്‍ക്ക് നല്‍കാന്‍ ബാങ്ക് തയ്യാറാകുന്നില്ല. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും ബാങ്ക് നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വര്‍ഷങ്ങള്‍ നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്ക് ശേഷം രണ്ട് മാസം മുന്‍പാണ് കരുവന്നൂര്‍ കേസില്‍ ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. PMLA നിയമ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിധി വരുന്നതിന് മുന്‍പേ പ്രതികളില്‍ നിന്ന് കണ്ടുക്കെട്ടിയ സ്വത്ത് ലഭിക്കാന്‍ അവസരമുണ്ട്. കരുവന്നൂര്‍ കേസില്‍ കുറ്റപത്രം നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളില്‍ നിന്ന് കണ്ടുക്കെട്ടിയ സ്വത്ത് ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കണ്ടുക്കെട്ടിയ 180 കോടി രൂപയുടെ സ്വത്ത് ബാങ്കിന് നല്‍കാന്‍ ഇഡി തയ്യാറാണ്.സ്വത്ത് നല്‍കുന്നതിന് ഇഡി സന്നദ്ധത അറിയിച്ചിട്ടും ബാങ്ക് കോടതിയെ സമീപിക്കുന്നില്ല.
ബാങ്കിലെ നിക്ഷേപകരായ ഏഴ് വ്യക്തികള്‍ ഇഡി കണ്ടുക്കെട്ടിയ സ്വത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കിന് മാത്രമാണ് നിയമപരമായി സ്വത്ത് ലഭിക്കുക. പ്രതികളില്‍ നിന്ന് ലഭിച്ച കണ്ടുക്കെട്ടിയ സ്വത്തുകള്‍ ബാങ്കിന് നിക്ഷേപകര്‍ക്ക് നല്‍കാന്‍ കഴിയും. എന്നാല്‍ കോടതിയെ സമീപികാതെ ഈ സാധ്യതകള്‍ നീട്ടികൊണ്ടുപോകുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന ആക്ഷേപവും ശക്തമാണ്. നേരത്തെ കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ ബസുരാംഗനില്‍ നിന്ന് കണ്ടുക്കെട്ടിയ 1 കോടി രൂപയുടെ സ്വത്തുക്കള്‍ ബാങ്കിന് ഇഡി തിരികെ നല്‍കിയിരുന്നു. ബാങ്ക് കോടതിയെ സമീപിച്ചത്തോടെയാണ് സ്വത്തുക്കള്‍ ബാങ്കിന് ലഭിച്ചത്.
Story Highlights : Karuvannur bank fraud: Bank fails to claim assets seized by ED from accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here