‘കോളറില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു,കുനിച്ചുനിര്‍ത്തി ഇടിച്ചു’; ആലപ്പുഴ DYSP മധു ബാബുവില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി മുന്‍ സൈനികന്‍

ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ പരാതികളുടെ പ്രവാഹം. സിനിമാ നിര്‍മാതാവും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്ക് മധുവില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയതിന് പിന്നാലെ മുന്‍ സൈനികനും താന്‍ നേരിട്ട ക്രൂരമര്‍ദനത്തെക്കുറിച്ച് ട്വന്റിഫോറിലൂടെ വെളിപ്പെടുത്തി. 2006ല്‍ ചേര്‍ത്തല എസ്‌ഐയായിരിക്കെ മധു ബാബു ക്രൂരമായി മര്‍ദിച്ചുവെന്നാണ് മുന്‍ സൈനികനായ സുബൈര്‍ പറഞ്ഞു. ഭാര്യയുടെയും മകന്റെയും മുന്നില്‍ വെച്ച് പോലീസ് സ്റ്റേഷനില്‍ മര്‍ദിച്ചെന്നാണ് വെളിപ്പെടുത്തല്‍. കുടുംബത്തിന് മുന്നില്‍ വെച്ച് നടത്തിയ മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ സുബൈര്‍ 3 ദിവസം ചികിത്സയില്‍ കഴിഞ്ഞിരുന്നു. (ex soldier against alappuzha DYSP madhu babu police atrocities)
തന്റെ കോളറില്‍ കുത്തിപ്പിടിച്ച് മധു ബാബു വലിച്ചിഴച്ചെന്നും കുനിച്ചുനിര്‍ത്തി മുട്ടുകൊണ്ട് ക്രൂരമായി മര്‍ദിച്ചുവെന്നുമാണ് മുന്‍ സൈനികന്റെ ആരോപണം. എല്ലാവരും നോക്കിനില്‍ക്കെ തന്നെ അസഭ്യം പറഞ്ഞ് അപമാനിച്ചതായും സുബൈര്‍ ട്വന്റിഫോറിനോട് പറഞ്ഞു. സുബൈര്‍ നടത്തിയ നിയമപോരട്ടത്തിന് ഒടുവില്‍ മധു ബാബുവിനെ കോടതി ശിക്ഷിച്ചു. എന്നിട്ടുപോലും ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടായില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
Read Also: ശസ്ത്രക്രിയയിലൂടെ യുവതിയുടെ പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ
മധു ബാബുവിനെതിരെ പത്തനാപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അംജിത് ഖാനും രംഗത്തെത്തിരുന്നു. മധു ബാബു പൊലീസിലെ ഒന്നാം നമ്പര്‍ ക്രിമിനലെന്നും തനിക്ക് ദുരനുഭവം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. മധു ബാബു മോശമായി പെരുമാറി എന്ന് ചലച്ചിത്ര നിര്‍മ്മാതാവ് ഷീല കുര്യനും വെളിപ്പെടുത്തി. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഏറ്റവും വലിയ ക്രിമിനലാണ് മധു ബാബു എന്ന ഷീലു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പുച്ഛിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട മധു ബാബു, പരാതി പ്രളയത്തിലും ആത്മവിശ്വാസത്തിലാണ്. അതിനിടെ പത്തനംതിട്ടയിലെ കസ്റ്റഡി മര്‍ദ്ദനത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറാണ് കേസ് അട്ടിമറിച്ചത് എന്ന് മുന്‍ എസ്എഫ്‌ഐ നേതാവ് ജയകൃഷ്ണന്‍ ആരോപിച്ചു. പ്രതിയായ മധുബാബുവിനെ സഹായിക്കാന്‍ തന്റെ പ്രൈവറ്റ് അന്യായം കോടതിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി സെന്‍ കുമാര്‍ അന്വേഷണം മരവിപ്പിച്ചു എന്നും ജയകൃഷ്ണന്‍ പറഞ്ഞു.
Story Highlights : ex soldier against alappuzha DYSP madhu babu police atrocities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here