‘അനുമതി തേടാത്തതിന് മാപ്പ്’; ദ്വാരകപാലക സ്വർണപാളി വിവാദത്തിൽ ഹൈക്കോടതിയിൽ ദേവസ്വം ബോർഡ്

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. സ്വർണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഉടൻ ഹാജരാക്കാനും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. ഈ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും സ്വർണപ്പാളി തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി അന്തിമ തീരുമാനം എടുക്കുക.
കാണിക്കയായി ലഭിക്കുന്ന നാണയങ്ങൾ വീണ് സ്വർണപ്പാളികൾക്ക് പൊട്ടൽ സംഭവിച്ചതിനാലാണ് അവ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതെന്നാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ നടപടി സ്വീകരിച്ചതെന്നും ബോർഡ് വിശദീകരിച്ചു.
ഈ വിഷയത്തെക്കുറിച്ച് തന്ത്രിയടക്കമുള്ളവരെ അറിയിച്ചിരുന്നു എന്നും ബോർഡ് പറയുന്നു. സ്വർണപ്പാളി എപ്പോഴാണ് നീക്കം ചെയ്തതെന്നും ഈ അറ്റകുറ്റപ്പണിക്ക് സാമ്പത്തിക സഹായം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റി എന്ന സ്പോൺസറെക്കുറിച്ചും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചിട്ടുണ്ട്. അടിയന്തരമായി സ്വർണപ്പാളി തിരിച്ചെത്തിക്കാൻ കോടതി ഇപ്പോൾ നിർദേശം നൽകിയിട്ടില്ല. രേഖകൾ പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.
Story Highlights : ‘Apology for not seeking permission’; Devaswom Board in High Court over Dwarakapalaka gold layer controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here