‘പാര്‍ട്ടിക്ക് വേണ്ടി ബാല്യവും കൗമാരവും യുവത്വവും നല്‍കി; ഒഴിവാക്കല്‍ എന്തിനെന്ന് അറിയില്ല’; സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ മീനാങ്കല്‍ കുമാര്‍

പുതിയ സംസ്ഥാന കൗണ്‍സിലിനെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി. കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ തിരുവനന്തപുരത്ത് നിന്നുള്ള നേതാവ് മീനാങ്കല്‍ കുമാര്‍ പരസ്യമായി രംഗത്തെത്തി. വേണ്ടി വന്നാല്‍ പലതും തുറന്ന് പറയുമെന്നാണ് മീനാങ്കല്‍ കുമാറിന്റെ മുന്നറിയിപ്പ്.
ഒഴിവാക്കിയതിനെ സംബന്ധിച്ച് കൃത്യമായ മറുപടി പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി തന്നെയുണ്ടാകും. സംസ്ഥാന കൗണ്‍സില്‍ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയെന്നുകരുതി നാട്ടിലെ പൊതുപ്രവര്‍ത്തനത്തിലോ കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തില്‍ നിന്നോ മാറി നില്‍ക്കാന്‍ കഴിയില്ല. ചെറിയ പ്രായത്തില്‍ പാര്‍ട്ടിയുടെ ഭാഗമായതാണ്. ബാലവേദിയിലൂടെയായിരുന്നു തുടക്കം. ഭീഷണികളിലൂടെയും തര്‍ക്കങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും ജയില്‍വാസങ്ങളിലൂടെയും കടന്നു വന്നിട്ടുള്ളയാളെന്ന നിലയില്‍ ഇതൊന്നും അവസാനിച്ച് പിന്നോട്ട് പോകാന്‍ സാധിക്കില്ല – അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് വേണ്ടി ബാല്യവും കൗമാരവും യുവത്വവും നല്‍കി. വീട് പോലും പാര്‍ടിക്ക് വേണ്ടി നഷ്ടപ്പെടുത്തി. നിരവധി തവണ ജയിലില്‍ കിടന്നു. പാര്‍ട്ടിയില്‍ ഇന്നുള്ളതില്‍ പലരും സിനിമയില്‍ മാത്രം ജയില്‍ കണ്ടവരാണ്. വേണ്ടി വന്നാല്‍ പലതും തുറന്ന് പറയും. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കെല്‍പുള്ളവര്‍ ഇന്ന് നേതൃത്വത്തില്‍ ഉണ്ടോ എന്ന് സംശയം – അദ്ദേഹം പറഞ്ഞു. അതേസമയം, സിപിഐ തന്റെ ജീവത്മാവെന്നും പാര്‍ട്ടി വിട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിനോയ് വിശ്വത്തിന്റെ വിമര്‍ശകരെയാണ് വെട്ടിനിരത്തിയത്. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കെ കെ ശിവരാമന്‍ ഉള്‍പ്പെടെ നിരവധി നേതാക്കളെ പുതിയ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. മീനാങ്കല്‍ കുമാറിനെ കൂടാതെ സോളമന്‍ വെട്ടുകാടും കൗണ്‍സിലില്‍ നിന്ന് പുറത്തായി. ചാത്തന്നൂര്‍ എംഎല്‍എ ജി. എസ് ജയലാലിനെ ഇത്തവണയും തഴഞ്ഞു. എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരനെയും സംസ്ഥാന കൗണ്‍സില്‍ നിന്ന് ഒഴിവാക്കി. കാനം രാജേന്ദ്രന്റെ വിശ്വസ്തനായിരുന്നു.
കൊല്ലത്ത് നിന്ന് മൂന്ന് പുതുമുഖങ്ങള്‍ സംസ്ഥാന കൗണ്‍സിലില്‍ ഇടംനേടി. എസ്. ബുഹാരി, എ.മന്മഥന്‍ നായര്‍ , ലിജു ജമാല്‍ എന്നിവരാണ് കൊല്ലത്ത് നിന്നുള്ള പുതുമുഖങ്ങള്‍. തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, എ.എസ് റൈസ് എന്നിവര്‍ ക്യാന്റിഡേറ്റ് അംഗങ്ങളായി സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെട്ടു. പാലക്കാട് നിന്ന് പൊറ്റശ്ശേരി മണികണ്ഠന്‍, ഷാജഹാന്‍ എന്നീ പുതുമുഖങ്ങളും കൗണ്‍സിലില്‍ എത്തി.
Story Highlights : Meenankal Kumar opposes removal from State Council
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here