‘പാർട്ടി നേതാക്കളെക്കുറിച്ച് അങ്ങനെയൊരു അഭിപ്രായം ഇല്ല; ശബ്ദ സന്ദേശത്തിന്റെ ആധികാരികതയിൽ സംശയം’; മലക്കം മറിഞ്ഞ് ശരത് പ്രസാദ്

തൃശൂർ ജില്ലയിലെ സിപിഐഎം നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങളിൽ മലക്കം മറിഞ്ഞ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. ശബ്ദ സന്ദേശത്തിന്റെ ആധികാരികതയിൽ സംശയം എന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. ഓഡിയോയിൽ ഉള്ളത് വസ്തുത വിരുദ്ധമായ കാര്യങ്ങളാണെന്നും പാർട്ടി നേതാക്കളെ സംബന്ധിച്ച് തനിക്ക് അങ്ങനെയൊരു അഭിപ്രായം ഇല്ലെന്നും പോസ്റ്റിൽ പറയുന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്തു പോയവർ ഗൂഢാലോചന നടത്തുന്നു എന്നും ശരത് പ്രസാദ് പറയുന്നു. വസ്തുതാ വിരുദ്ധവും കള്ളവുമായ കാര്യങ്ങളാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെക്കുറിച്ച് ഓഡിയോ മുഖാന്തിരം പ്രചരിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. രാഷ്ട്രീയ വിരോധത്താല്‍ പാര്‍ട്ടിയയെും പാര്‍ട്ടി സഖാക്കളെയും താഴ്ത്തിക്കെട്ടുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനുമായി ഗൂഢാലോചന ചെയ്ത് പുറത്തുവിട്ടതാണ് ഓഡിയോ ക്ലിപ്പെന്ന് ശരത് പ്രസാദ് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.
സിപിഐഎം നേതാക്കൾ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയവരെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ കോടിപതിയാണന്നും എ.സി. മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസുമായെന്നും ശരത് സംഭാഷണത്തിൽ പറയുന്നു.
Story Highlights : Sarath Prasad facebook post over the allegations against CPIM leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here