ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാളെ ബുധനാഴ്ച തൂക്കിലേറ്റും
പാക്കിസ്ഥാനിൽ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇമ്രാൻ അലിയെ ബുധനാഴ്ച തൂക്കി കൊല്ലും. പാക്കിസ്ഥാൻ കോടതിയാണ് വധശിക്ഷ വിധിച്ചത്. ലാഹോർ സെൻട്രൽ ജയിലിൽ വെച്ചാകും വിധി നടപ്പാക്കുക.. ഈ വർഷം ജനുവരിയിലാണ് ഇമ്രാൻ ഏഴ് വയസ്സുകാരിയെ കൊലപ്പെടുത്തിയത്. സംഭവം ലോകമെമ്പാടും ചർച്ചാ വിഷയമായിരുന്നു. വൻ പ്രതിഷേധവും നടന്നു. പ്രതിഷേധത്തിനിടെ രണ്ട് പേർ മരിക്കുകയും ചെയ്തു. ഇമ്രാന്‍ അലിയുടെ ദയാഹര്‍ജി ഒക്ടോബര്‍ 10ന് പ്രസിഡന്റ് ആരിഫ് അല്‍വി തളളിയതോടെയാണ് കോടതി വിധി. ലാഹോർ ഭീകര വിരുദ്ധ കോടതിയിലെ ജഡ്ജായ ഷൈഖ് സജ്ജാദ് അഹമ്മദാണ് പ്രതിക്കെതിരെ വിധി പറഞ്ഞത്.
മദ്രസ്സയിലേക്ക് പോയ കുട്ടിയെ ഇയാൾ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ഉംറയ്ക്കായി സൗദി അറേബ്യയിലേക്ക് പോയതായിരുന്നു. അമ്മയുടെ സഹോദരിയുടെ വീട്ടിലായിരുന്നു കുട്ടി നിന്നിരുന്നത്. ഇമ്രാൻ കുട്ടിയേയും കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഇമ്രാൻ കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ നിന്ന് ലഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here