‘ആലപ്പാട് ഖനനം നിര്‍ത്തിവെയ്ക്കണം; ജനിച്ച മണ്ണില്‍ മരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് കരിമണലിനേക്കാള്‍ വില’: വി എസ്

ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതിന് പിന്നാലെ നിലപാട് പരസ്യമാക്കി ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഐഎം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്‍. ഖനനം തത്ക്കാലം നിര്‍ത്തിവെയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇടക്കാല റിപ്പോര്‍ട്ട് വരുന്നതുവരെയെങ്കിലും ഖനനം നിര്‍ത്തണമെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ ജനങ്ങളുടെ ആവശ്യത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട്. ആലപ്പാട് എന്ത് സംഭവിക്കുന്നു എന്ന് മനസിലാക്കാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളും നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടും മാത്രം മതി. അപകടകരമായ ഒരു പാരിസ്ഥിതിക അവസ്ഥയിലൂടെയാണ് ആലപ്പാട് കടന്നുപോകുന്നതെന്ന് മനസിലാക്കണം. ഈ ഒരു സ്ഥിതി മുന്നോട്ടുപോയാല്‍ ആലപ്പാടിനെ മാത്രമല്ല, കടലും കായലും ഒന്നായി അപ്പര്‍ കുട്ടനാട്ടിലെ കാര്‍ഷിക, ജനവാസ മേഖലയെ വരെ പ്രശ്‌നം സാരമായി ബാധിക്കും. ഒരു വര്‍ഷം മുന്‍പ് വന്ന നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കണമെന്നും വി എസ് ചൂണ്ടിക്കാട്ടി.
പൊതുമേഖലയില്‍ ഖനനം തുടരാമെന്ന നിലപാട് വി എസ് അച്ുതാനന്ദന്‍ നേരത്തേ സ്വീകരിച്ചിരുന്നു. എന്നാല്‍ പൊതുമേഖലയില്‍ പോലും ഖനനം നിര്‍ത്തിവെയ്ക്കണമെന്ന നിലപാടാണ് വി എസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here