യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ
കൊലക്കേസിൽപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. യമൻ പരമോന്നത നീതിപീഠമായ ജുഡീഷ്യൽ കൗൺസിലിന്റേതാണ് തീരുമാനം. അപ്പീൽ കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ ജുഡീഷ്യൽ കൗൺസിൽ ഫയലിൽ സ്വീകരിച്ചു. വധശിക്ഷയ്‌ക്കെതിരായ അപ്പീലിൽ തീരുമാനം ആകുന്നതുവരെ സ്റ്റേ തുടരും.
നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് ശരിവച്ച് ഈ മാസം പതിനെട്ടിനാണ് അപ്പീൽ കോടതിയുടെ വിധി വന്നത്. ഈ ഉത്തരവിന് എതിരെയാണ് നിമിഷ പ്രിയ യമനിലെ പരമോന്നത നീതി പീഠം ആയ ജുഡീഷ്യൽ കൗൺസിലിനെ സമീപിച്ചത്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കൊല്ലപ്പെട്ട യമൻ പൗരന്റെ ക്രിമിനൽ സ്വഭാവവും കണക്കിൽ എടുക്കണമെന്ന് ഹർജിയിൽ പറയുന്നു. വധശിക്ഷ ശരിവച്ച കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ഉടൻ എംബസിയും യമനിൽ നിന്നുള്ള വക്കീലും അപ്പീൽ നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു. യമനി പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്.
Story Highlights – Nimisha priya, Yemen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here