112 പവന്‍ സ്വര്‍ണവും ഡോളറും തിരികെ വേണം; സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം തന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും ഡോളറും തിരികെ നല്‍കണമെന്നാശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. ഇതേ ആവശ്യം ഉന്നയിച്ച് സ്വപ്‌ന മുന്‍പ് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് എന്‍ഐഎ വിചാരണക്കോടതി സ്വപ്‌നയുടെ ഹര്‍ജി പരിഗണിക്കുക. (swapna suresh plea to give back her gold and dollar )
സ്വര്‍ണകള്ളക്കടത്ത് കേസില്‍ ബാംഗ്ലൂരില്‍ നിന്ന് സ്വപ്നയെ പിടികൂടുന്ന ഘട്ടത്തിലാണ് സ്വപ്‌നയുടെ പക്കലുണ്ടായിരുന്ന 112 പവന്‍ സ്വര്‍ണവും 65 ലക്ഷം രൂപയും ഡോളറും എന്‍ഐഎ സംഘം പിടിച്ചെടുത്തത്. ഇത്രകാലം കഴിഞ്ഞിട്ടും തന്റെ സ്വര്‍ണവും പണവും എന്‍ഐഎ തിരികെ നല്‍കിയിട്ടില്ലെന്നാണ് സ്വപ്‌നയുടെ പരാതി. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ നല്‍കണമെന്നും സ്വപ്‌ന ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നു. 625 പവന്‍ സ്വര്‍ണം വിവാഹാവശ്യത്തിനായി വാങ്ങിയിരുന്നതാണെന്നും ഇതില്‍ നിന്നുള്ള 112 പവനാണ് പിടിച്ചെടുത്തതെന്നും സ്വപ്‌ന പറഞ്ഞു.
അതേസമയം സ്വപ്‌നയുടെ ഫോണ്‍ വിവരങ്ങളുടെ മിറര്‍ കോപ്പി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്‍ഐഎ കോടതിയെ സമീപിക്കും. ഫോണിലെ വിവരങ്ങള്‍ക്കായി നാളെയാണ് ഇ ഡി അപേക്ഷ നല്‍കുക.
മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ഉണ്ടെന്ന മൊഴി സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ക്ലിഫ് ഹൗസിലെ രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി. സ്വപ്‌ന സുരേഷ് 2016-2017 കാലത്ത് ഉപയോഗിച്ച ഐ ഫോണ്‍ ആണ് പരിശോധിക്കുക.
Story Highlights: swapna suresh plea to give back her gold and dollar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here