എലിസബത്ത് രാജ്ഞിയുടെ ചെങ്കോലിലെ വിലപ്പെട്ട വജ്രം തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക

എലിസബത്ത് രാജ്ഞിയുടെ മരണശേഷം, ബ്രിട്ടീഷ് കിരീടാഭരണങ്ങളെ അലങ്കരിക്കുന്ന നിരവധി വജ്രങ്ങൾ തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള ആഹ്വാനങ്ങൾ ഉയർന്നുവരികയാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ക്ലിയര്‍ കട്ട് ഡയമണ്ട് എന്നറിയപ്പെടുന്ന ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക തിരികെ നല്‍കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. കള്ളിനന്‍ I എന്നും ഈ വജ്രം അറിയപെടുന്നുണ്ട്. ദക്ഷിണാഫ്രിക്കയെ കൂടാതെ മറ്റു പല രാജ്യങ്ങളും എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടീഷ് രാജകിരീടമലങ്കരിക്കുന്ന വിലപിടിപ്പുള്ള വജ്രങ്ങള്‍ തിരികെ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
1905-ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത വലിയ വജ്രക്കല്ലില്‍ നിന്നാണ് ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന വജ്രം രൂപപ്പെടുത്തിയത്. ആഫ്രിക്കയിലെ കോളനി ഭരണകാലത്താണ് ഇത് ബ്രിട്ടീഷ് രാജകുടുംബത്തിന് കൈമാറിയത്. എന്നാൽ ദക്ഷിണാഫ്രിക്കന്‍ സാമൂഹിക പ്രവര്‍ത്തകനായ താന്‍ഡ്യൂക്‌സോലോ സബേല ഇത് എറ്റ്ഹായും പെട്ടെന്ന് രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടു. തങ്ങളുടെയും മറ്റു രാജ്യങ്ങളിലേയും ജനങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ഇപ്പോഴും ബ്രിട്ടന്‍ അനുഭവിക്കുന്നത് അത് ഇനിയും അനുവദിക്കാനാവില്ലെന്നും സബേല കൂട്ടിച്ചേർത്തു.
ഈ വജ്രം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഓൺലൈനായി നിവേദനവും ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം ആറായിരത്തിലധികം പേരാണ് ഇതിൽ ഒപ്പുവെച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റെംഗമായ വുയോല്‍വെതു സുന്‍ഗുല ട്വിറ്ററിലൂടെ ഈ ആവശ്യം ഉന്നയിച്ചു. ബ്രിട്ടന്‍ വരുത്തിയ എല്ലാ നഷ്ടങ്ങള്‍ക്കും പരിഹാരം നല്‍കണമെന്നും ബ്രിട്ടന്‍ കടത്തിക്കൊണ്ടുപോയ സ്വര്‍ണവും വജ്രങ്ങളും തിരികെ നല്‍കണമെന്നുമാണ് ട്വിറ്ററിൽ കുറിച്ചത്.
Story Highlights: With Queen’s Death, Give Back 500-Carat Diamond, Says South Africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here