യുഡിഎഫ് ഘടകകക്ഷികള്‍ ഇടഞ്ഞുതന്നെ

ആര്‍എസ്പിക്ക് രണ്ട് സീറ്റ് കൂടി നല്‍കി. മാണി ഗ്രൂപ്പ് ആവശ്യപ്പെട്ട സീറ്റുകളില്‍ തീരുമാനമായില്ല. അങ്കമാലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജോണി നെല്ലൂര്‍. യുഡിഎഫില്‍ പൊട്ടിത്തെറി.
എല്‍ഡിഎഫ് ബിജെപി പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും സ്ഥാനാര്‍ത്ഥികളിലോ മണ്ഡലങ്ങളിലോ ഘടകകക്ഷികള്‍ക്കുള്ള സീറ്റ് വിഭജനത്തിലോ തീരുമാനമാകാതെ കുഴയുകയാണ് യുഡിഎഫ്. ഇതിനിടയില്‍ ഘടകകക്ഷികള്‍ ആവശ്യപ്പെട്ട മണ്ഡലങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് നേതാക്കള്‍ രംഗത്തെത്തി. ആവശ്യപ്പെട്ട അങ്കമാലി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. തന്നെ മുന്നണി ചതിച്ചെന്നാണ് അദ്ദേഹം പറയുന്നത്.
അങ്കമാലി ലഭിച്ചില്ലെങ്കില്‍ മൂവാറ്റുപുഴയില്‍ സ്വതന്ത്രനായോ ഇടത് പിന്‍ബലത്തിലോ മത്സരിക്കുമെന്ന് ജോണ് പറഞ്ഞിരുന്നു. മൂന്ന് തവണ ജോണി നെല്ലൂര്‍ ജയിച്ച മൂവാറ്റുപുഴ കഴിഞ്ഞ തവണ കോണ്‍ഗ്രസിനായി വിട്ട് നല്‍കുകയായിരുന്‌നു. ഇതോ അങ്കമാലിയോ ആണ് അദ്ദേഹം തിരിച്ച് ആവശ്യപ്പെട്ടിരുന്നത്.
അതേ സമയം ആര്‍എസ്പിയ്ക്ക് രണ്ട് സീറ്റുകള്‍ കൂടി വിട്ട് നല്‍കി. ഇപ്പോള്‍ ആര്‍എസ്പിയ്ക്ക മത്സരിക്കാന്‍ 5 മണ്ഡലങ്ങള്‍. ആറ് സീറ്റുകളാണ് ആര്‍എസ്പി ആവശ്യപ്പെട്ടിരുന്നത്. അരൂരും ആറ്റിങ്ങലുമാണ് പുതുതായി ആര്‍എസ്പിയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇരവിപുരം, ചവറ, കുന്നത്തൂര്‍ എന്നീ സീറ്റുകള്‍ ആര്‍എസ്പിയ്ക്ക് നേരത്തേ അനുവദിച്ചിരുന്നു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ സിറ്റിങ് സീറ്റായ ചവറയിലും എ എ അസീസ് ഇരവിപുരത്തും ഉല്ലാസ് കോവൂര്‍ കുന്നത്തൂരിലും മത്സരിക്കും.
നിലവില്‍ 15 സീറ്റുള്ള മാണി വിഭാഗം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതും പാര്‍ട്ടിയ്ക്ക തലവേദനയായി നിലനില്‍ക്കുകയാണ്.പുതിയ സീറ്റുകള്‍ ആവശ്യപ്പെട്ടതിനൊപ്പം സിറ്റിങ് സീറ്റുകള്‍ വിട്ട് നല്‍കില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. പിസിജോര്‍ജ് മത്സരിച്ച പൂഞ്ഞാര്‍ സീറ്റിലും കേരള കോണ്‍ഗ്രസ് എം വിഭാഗം മത്സരിക്കുമെന്നുതന്നെയാണ് പാര്‍ട്ടിയുടെ പക്ഷം.
ഘടകകക്ഷികള്‍ മാത്രമല്ല. കോണ്‍ഗ്രസിനകത്തും പൊട്ടിത്തെറികള്‍ക്ക് കുറവില്ല. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഹൈക്കമാന്‍ഡിലെത്തിച്ചു. അഴിമതി ആരോപണങ്ങള്‍ നേരിട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സുധീരന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here