അക്ഷരലോകത്തെ അയിഷുമ്മ

സര്‍ക്കാറിന്റെ സാക്ഷരതാ പ്രസ്ഥാനം വഴി അക്ഷരങ്ങളെ അറിഞ്ഞ എത്രയോ സാക്ഷരരില്‍ ഒരാള്‍ മാത്രമാണ് ഒറ്റനോട്ടത്തില്‍ ആയിഷാ ചേലക്കാടന്‍. എന്നാല്‍ ഈ ഉമ്മ അക്ഷരങ്ങളോട് ചങ്ങാത്തം കൂടി നടന്നത് ഒരു ചരിത്ര ലക്ഷ്യത്തിലേക്കായിരുന്നു. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷര സംസ്ഥാനമായ ആ ചരിത്ര ഏട് നമ്മള്‍ ഇന്നും ഓര്‍ക്കുന്നത് ഏറനാട്ടുകാരിയായ ഈ വൃദ്ധയിലൂടെയാണ്. 1991 ഏപ്രില്‍ 18 ന് മാനാഞ്ചിറ മൈതാനിയില്‍ നിന്നും ഈ പ്രഖ്യാപനം ആയിഷുമ്മയുടെ ശബ്ദത്തിലൂടെയാണ്് ലോകം കേട്ടത്. നറുക്കെടുപ്പിലൂടെയാണ് ഈ നിയോഗം ഉണ്ടായതെങ്കിലും ഉമ്മയുടെ ജീവിതത്തിലെ അക്ഷരവഴികളെ അറിഞ്ഞാല്‍ ആര്‍ക്കും അത് കേവലം യാദൃശ്ഛികമാണെന്ന് പറഞ്ഞ് തളളിക്കളയാനാവില്ല.. അന്നത്തെ മുഖ്യ മന്ത്രിയായിരുന്ന ഇ.കെ നായനാര്‍, പ്രമുഖ സാക്ഷരതാ പ്രവര്‍ത്തകരായിരുന്ന മുല്‍ക്ക് രാജ് ആനന്ദ്, ഭീഷ്മ സാഹ്നി എന്നിവരും ഈ ചരിത്ര മൂഹൂര്‍ത്തത്തിന് സാക്ഷിയായിരുന്നു.
ആയിഷുമ്മയിലെ അക്ഷരവഴികളിലേക്കുള്ള യാത്ര കൃത്യവും വ്യക്തവുമായിരുന്നു, പക്ഷേ അത് തുടങ്ങാന്‍ അല്‍പം വൈകിപ്പയെന്നു മാത്രം. 58ാം വയസ്സിലാണ് ഉമ്മ ആദ്യമായി അക്ഷരങ്ങളെ പരിചയപ്പെടുന്നത്. കാവനൂര്‍ കുറ്റിപ്പുളിപ്പറമ്പ് അംഗന്‍വാടിയിലെ പത്തോളം പേരോടൊപ്പമാണ് ഉമ്മ അക്ഷരമധുരം നുണഞ്ഞത്.
എന്നാല്‍ ആ തുടക്കം അവിടെ അവസാനിച്ചില്ല. പ്രായത്തെ തോല്‍പിച്ച പഠനമികവ് ഉമ്മയെ പെണ്‍കരുത്തിന്റെ നേര്‍ചിത്രമാക്കി മാറ്റി. തുല്യതാ പഠനം വഴി ഏഴാം തരവും ത്താം തരവും എന്തിന് പന്ത്രണ്ടാം തരവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആ കൈയില്‍ വഴങ്ങി. രണ്ട് പതിറ്റാണ്ടിലധികം ഉമ്മ അക്ഷരലോകത്ത് വെളിച്ചം പരത്തി. എത്രയോ പേര്‍ക്ക് അറിവിന്റെ ആദ്യാക്ഷരങങള്‍ പകര്‍ന്നു കൊടുത്തു. അക്ഷരങ്ങളോടുള്ള ആവേശം തോല്‍പിച്ചത് പ്രായത്തെ മാത്രമല്ല, സാക്ഷരതാ പ്രസ്ഥാനത്തോട് ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്ന തെറ്റായ മനോഭാവങ്ങളെ കൂടിയാണ്. ഈ പെണ്‍കരുത്തിനും പ്രായം തളര്‍ത്താത്ത നിശ്ചയദാര്‍ഢ്യത്തിനും ഒരു സ്ഥാനം കൂടി സര്‍ക്കാര്‍ നല്‍കി. സംസ്ഥാനത്തിന്റെ സാക്ഷരതാ അംബാസിഡര്‍ എന്ന പദവിയായിരുന്നു അത്.
അതോടെ 1933 മലപ്പുറത്ത് ജനിച്ച സാധാരണക്കാരില്‍ സാധാരണക്കാരിയ ഒരു ഉമ്മ അങ്ങനെ രാജ്യം മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ ഒരു വ്യക്തിയായി
തുടര്‍സാക്ഷരതാ പരിപാടികളിലൂടെ 22കൊല്ലമാണ് ഈ ഉമ്മ സാക്ഷരതാ ലോകത്ത് വെളിച്ചമായി നിന്നത്. 2013 ഏപ്രില്‍ നാലിന് അണയുന്നതുവരെ അക്ഷരലോകത്തെ പാല്‍വെളിച്ചം തന്നെയായരുന്നു ആയിഷുമ്മ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here